സ്ത്രീധനത്തർക്കം; സ്കൂൾ അധ്യാപകൻ ഭാര്യയെയും കുഞ്ഞുങ്ങളെയും കൊന്ന് കിണറ്റിലെറിഞ്ഞു
ഡൽഹി: സ്ത്രീധനവുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തിനൊടുവിൽ ഭാര്യയെയും കുഞ്ഞുങ്ങളെയും കൊന്ന് കിണറ്റിലെറിഞ്ഞു സ്കൂൾ അധ്യാപകൻ. ജാർഖണ്ഡിലെ പാലാമു ജില്ലയിലെ രാജ്ഹാര ഗ്രാമത്തിലാണ് സംഭവം. 25വയസുകാരി സോണി ദേവി, അഞ്ചുവയസായ മകൾ സമൃദ്ധി, മൂന്നുവയസായ മകൻ സംദർശി എന്നിവരെയാണ് കൊലപ്പെടുത്തിയത്. സംഭവത്തിൽ സോണിയുടെ ഭർത്താവ് ആശിഷ് പാണ്ഡെയെയും നാലു ബന്ധുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു.
ഇതിനിടെ ഭാര്യയെയും കുഞ്ഞുങ്ങളെയും കാൺമാനില്ലെന്ന് ചൂണ്ടിക്കാട്ടി ആശിഷ് പാണ്ഡെ പൊലീസിൽ പരാതി നൽകിയിരുന്നു.സംശയം തോന്നിയ പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ഭാര്യയെയും കുഞ്ഞുങ്ങളെയും താൻ തന്നെ കൊലപ്പെടുത്തിയതായി പ്രതി സമ്മതിക്കുകയായിരുന്നു.
വ്യാഴാഴ്ച രാത്രി മൂവരെയും കൊലപ്പെടുത്തിയശേഷം ദേശീയപാത 75ന് സമീപമുള്ള കിണറ്റിലെറിഞ്ഞു. കിണറ്റിൽനിന്ന് പൊലീസ് മൃതദേഹങ്ങൾ കണ്ടെടുത്തു.പെൺകുട്ടിയുടെ പിതാവ് ആശിഷ് പാണ്ഡെക്കെതിരെ പരാതി നൽകിയിരുന്നു. കൂടാതെ ആശിഷിന്റെ സഹോദരനും ഭാര്യയും മാതാപിതാക്കളും ശാരീരികമായും മാനസികമായും സോണി ദേവിയെ പീഡിപ്പിച്ചതായും പരാതിയിൽ പറയുന്നു.
2014നായിരുന്നു ഇരുവരുടെയും വിവാഹം. ശേഷം സ്ത്രീധനം ആവശ്യപ്പെട്ട് വഴക്ക് പതിവായിരുന്നതായി അയൽവാസികളും പറയുന്നു.