Times Kerala

ഐടിഐ വിദ്യാര്‍ഥികളുടെ നൈപുണ്യ വികസനം വഴി സംസ്ഥാനത്ത് സ്വയം സംരംഭകത്വം വര്‍ധിപ്പിക്കും: മന്ത്രി ടി പി രാമകൃഷ്ണന്‍

 
ഐടിഐ വിദ്യാര്‍ഥികളുടെ നൈപുണ്യ വികസനം വഴി സംസ്ഥാനത്ത് സ്വയം സംരംഭകത്വം വര്‍ധിപ്പിക്കും: മന്ത്രി ടി പി രാമകൃഷ്ണന്‍

തിരുവനന്തപുരം: ഐടിഐ വിദ്യാര്‍ഥികളുടെ നൈപുണ്യ വികസനം വഴി സംസ്ഥാനത്ത് സ്വയം സംരംഭകത്വം വര്‍ധിപ്പിക്കുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍. ഉദ്യം ഫൗണ്ടേഷന്‍ മുഖേന സംരംഭകത്വപരിശീലനം നേടിയ സര്‍ക്കാര്‍ ഐടിഐ വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പുതിയ സംരംഭങ്ങളില്‍ താല്‍പര്യമുള്ള യുവാക്കളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന് ഉദ്യം ഫൗണ്ടേഷന്‍ മുതലായ സ്ഥാപനങ്ങളുമായി സഹകരിച്ച് പരിശീലന പദ്ധതികള്‍ നടപ്പാക്കും. ഐടിഐ ട്രെയിനികളെ സ്വയംസംരംഭകരായി വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യമാണ് ഇതു വഴി സാധ്യമാക്കുന്നത്. സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിലൂടെ സംസ്ഥാനത്ത് ഉല്‍പ്പാദനവര്‍ധനവ് കൈവരിക്കാനും വരുമാനം ഉറപ്പുവരുത്താനും കഴിയും.

ഗവണ്‍മെന്റ് അധികാരമേറ്റ ശേഷം സ്വീകരിച്ച നടപടികള്‍ സംസ്ഥാനത്ത് നല്ല നിലയില്‍ വ്യവസായവളര്‍ച്ചയ്ക്ക് വഴിയൊരുക്കിയിട്ടുണ്ട്. നിക്ഷേപസൗഹൃദ അന്തരീക്ഷവും സര്‍ക്കാരിന്റെ സമീപനവുമാണ് ഈ നേട്ടം സാധ്യമാക്കിയത്. വിവരസാങ്കേതികവിദ്യാരംഗത്തും അനുബന്ധമേഖലകളിലും നല്ല വളര്‍ച്ചയുണ്ടായി. നാനോടെക്‌നോളജി, ആര്‍ടിഫിഷ്യല്‍ ഇന്‍ര്‍ലിജന്‍സ് തുടങ്ങിയവ പ്രോത്സാഹിപ്പിച്ച് കൂടുതല്‍ വളര്‍ച്ച കൈവരിക്കാന്‍ കഴിയും. ഐടിഐകളിലെയും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വിദ്യാര്‍ഥികളെ മതിയായ പരിശീലനവും നൈപുണ്യശേഷി വികസനവും ഉറപ്പാക്കി ഈ രംഗത്തേക്ക് ആകര്‍ഷിച്ചാല്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ കൊണ്ടുവരാന്‍ കഴിയും. അതിനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണെന്നും മന്ത്രി പറഞ്ഞു.

കോഴിക്കോട് ഗവ. ഐടിഐയിലെ 30 വിദ്യാര്‍ഥിള്‍ക്ക് ഫെബ്രുവരിയില്‍ ഉദ്യം ഫൗണ്ടേഷന്‍ വഴി പരിശീലനം നല്‍കിയിരുന്നു. തുടര്‍ന്ന് 450 ഐടിഐ വിദ്യാര്‍ഥികളെ കൂടി പരിശീലനപദ്ധതിയില്‍ ഉള്‍പ്പെടുത്തി. പൈലറ്റ് പ്രോജക്ട് എന്ന നിലയില്‍ വിദ്യാര്‍ഥികളുടെ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്നത് പരിശീലനപദ്ധതിയുടെ പ്രധാന ആകര്‍ഷണമാണ്. പരിശീലനത്തില്‍ പങ്കെടുത്ത രണ്ടു പേര്‍ കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്റെ സഹായത്തോടെ സംരംഭം തുടങ്ങിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്കിടയില്‍ നിന്ന് കൂടുതല്‍ സംരംഭകര്‍ ഉയര്‍ന്നുവരണം. നാടിന്റെ വികസനപ്രക്രിയയില്‍ പങ്കാളികളാകാന്‍ ഇതുവഴി യുവാക്കള്‍ക്ക് കഴിയുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

സംരംഭകത്വവികസനത്തിന് കെഎഫ്‌സി മുഖേന പ്രത്യേക പദ്ധതികള്‍ നടപ്പാക്കിവരികയാണ്. 50 ലക്ഷം രൂപ വരെ വായ്പ ലഭ്യമാക്കുന്ന പദ്ധതി നിലവിലുണ്ട്. ധനകാര്യസ്ഥാപനങ്ങള്‍ മികച്ച സംരംഭകരെ തേടുകയാണ്. സാങ്കേതികവൈദഗ്ധ്യം ആര്‍ജ്ജിച്ചവര്‍ എന്ന നിലയില്‍ ഏത് മേഖലയിലെ യന്ത്രസാമഗ്രികളും കൈകാര്യം ചെയ്യാന്‍ ഐടിഐ വിദ്യാര്‍ഥികള്‍ക്ക് കഴിയും. സംരംഭങ്ങളിലൂടെ സ്വയം വരുമാനമാര്‍ഗം കണ്ടെത്തുന്നതിനൊപ്പം മറ്റുള്ളവര്‍ക്ക് തൊഴില്‍ നല്‍കാനും വഴിയൊരുങ്ങും.പരിശീലനം ലഭിക്കുന്നവരില്‍ നല്ല ശതമാനവും സംരംഭകത്വപ്രക്രിയയുടെ ഭാഗമാകുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. സംരംഭകര്‍ക്ക് പ്രാദേശികമായി മാത്രമല്ല, ആഗോളതലത്തില്‍ തന്നെ വിപണി കണ്ടെത്താന്‍ സാധ്യതകളുണ്ട്. ഈസ് ഓഫ് ഡൂയിംഗ് ബിസിനസിന്റെ ഭാഗമായി ദീര്‍ഘകാലം കാത്തിരിക്കാതെ ഉല്‍പ്പാദനപ്രക്രിയയിലേക്ക് കടക്കാന്‍ ഇന്ന് സംസ്ഥാനത്ത് അവസരമുണ്ടെന്നും മന്ത്രി പറഞ്ഞു.

ഐടിഐ ഡയറക്ടര്‍ എസ്.ചന്ദ്രശേഖര്‍ സ്വാഗതവും അഡീഷണല്‍ ഡയറക്ടര്‍ ജസ്റ്റിന്‍രാജ് കൃതജ്ഞതയും പ്രകാശിപ്പിച്ചു. ഓണ്‍ലൈന്‍ വഴി നടന്ന ഉദ്ഘാടന ചടങ്ങില്‍ ഉദ്യം ഫൗണ്ടേഷന്‍ അധികൃതരും ഐടിഐ വകുപ്പിലെ ജീവനക്കാരും പങ്കെടുത്തു.

Related Topics

Share this story