ഇന്ത്യ- ചൈന തർക്കത്തിൽ രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ അമിത് ഷാ
ന്യൂഡൽഹി: ഇന്ത്യ-ചൈന സംഘർഷത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ വിമർശനങ്ങൾ തള്ളി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാഹുൽ അടിസ്ഥാനരഹിതമായ പ്രസ്താവനകൾ തുടരുകയാണ്.”അവകാശവാദങ്ങളെ പിന്തുണയ്ക്കുന്ന രേഖകളൊന്നും രാഹുലിന്റെ പക്കലില്ല. അടിസ്ഥാനരഹിതമായ പ്രസ്താവനകൾ അദ്ദേഹം തുടരുകയാണ്. ഇത്തരം പ്രസ്താവനകൾ നടത്താൻ കോൺഗ്രസിന് അവകാശമില്ല”- അമിത് ഷാ പറഞ്ഞു.
കിഴക്കൻ ലഡാക്ക് അതിർത്തിയിൽ 20 ഇന്ത്യൻ സൈനികരെ ചൈനകൊലപ്പെടുത്തിയതിനും രാജ്യത്തെ ദുർബലമാക്കിയതിനും ഉത്തരവാദി പ്രധാനമന്ത്രി നരേന്ദ്ര മോദി സർക്കാരാണെന്ന് രാഹുൽ ഗാന്ധി അടുത്തിടെ ആരോപിച്ചിരുന്നു.കിഴക്കൻ ലഡാക്കിൽ ഇരു രാജ്യങ്ങളിലെയും സൈനികർ അഞ്ചുമാസത്തോളം മുഖാമുഖം നിന്ന സംഭവത്തിലും രാഹുൽ ഗാന്ധി കേന്ദ്ര സർക്കാരിനെ വിമർശിച്ചിരുന്നു. യുപിഎ ആയിരുന്നു അധികാരത്തിലിരുന്നെങ്കിൽ ചൈനയെ രാജ്യത്ത് നിന്നും പുറത്താക്കാൻ 15 മിനിറ്റ് പോലും എടുക്കില്ലായിരുന്നെന്നും രാഹുൽ പറഞ്ഞിരുന്നു.
തന്റെ പാർട്ടി അധികാരത്തിലിരുന്നപ്പോൾ ചൈനയ്ക്ക് ഇന്ത്യയുടെ എത്ര പ്രദേശം വിട്ടുകൊടുത്തു എന്നതിനെക്കുറിച്ചാണ് കോൺഗ്രസ് നേതാവ് ആദ്യം രാജ്യത്തോട് പറയേണ്ടതെന്ന് രാഹുലിന്റെ വിമർശനങ്ങൾക്ക് മറുപടിയായി അമിത് ഷാ പറഞ്ഞു. “ഞാൻ പറയുന്നത് 1962 ൽ അദ്ദേഹത്തിന്റെ മുത്തച്ഛൻ ജവഹർലാൽ നെഹ്‌റു പ്രധാനമന്ത്രിയായിരുന്ന കാലത്തെ കുറിച്ചാണ്.”- അമിത് ഷാ പറഞ്ഞു.