ഭാര്യയുടെ അവിഹിതബന്ധം കയ്യോടെ പിടികൂടി, അന്ന് മുതൽ ക്രൂര മർദ്ദനം; കാമുകന്റെ സഹായത്തോടെ ഭർത്താവിനെ കൊലപ്പെടുത്തി; യുവതി അറസ്റ്റിൽ
ഡെറാഡൂൺ: തന്റെ അവിഹിത ബന്ധം കയ്യോടെ പിടികൂടിയ ഭർത്താവിനെ കാമുകനുമായി ചേർന്ന് ഗൂഢാലോചന നടത്തി കൊലപ്പെടുത്തിയ കേസിൽ യുവതി അറസ്റ്റിൽ. ഡെറാഡൂൺ ജില്ലയിലെ റിഷികേശിലാണ് സംഭവം. അമർജിത് സാഹ്നി എന്ന യുവാവ് കൊല്ലപ്പെട്ട സംഭവത്തിലാണ് ഇയാളുടെ ഭാര്യയായ സുനിത, ഇവരുടെ കാമുകൻ രാജൻ മഹാതോ, ഇവരുടെ രണ്ട് കൂട്ടാളികൾ എന്നിവരെ ഞായറാഴ്ച രാത്രി പൊലീസ് അറസ്റ്റ് ചെയ്തത്. മഹാതോയുമായുള്ള സുനിതയുടെ അവിഹിത ബന്ധത്തെക്കുറിച്ച് അറിഞ്ഞ സാഹ്നി മദ്യപിച്ചെത്തിയതിനു ശേഷം ഭാര്യയെ മർദ്ദിക്കുന്നത് പതിവായിരുന്നു. മർദ്ദനത്തിൽ നിന്ന് രക്ഷപ്പെടാൻ സുനിതയും മഹാതോയും ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു. സാഹ്നിയെ കാണാനില്ലെന്ന് കാണിച്ച് സെപ്റ്റംബർ 18ന് അദ്ദേഹത്തിന്റെ സഹോദരി പൊലീസിൽ പരാതി നൽകുകയായിരുന്നു. പിന്നീട്, സാഹ്നിയുടെ മൃതദേഹം ബദ്കോട് ഫോറസ്റ്റ് റേഞ്ചിനു സമീപത്തുള്ള ക്ഷേത്രത്തിന്റെ പുറകിലുള്ള കുറ്റിക്കാട്ടിൽ നിന്ന് കണ്ടെത്തുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി സാഹ്നിയുടെ ഭാര്യയായ സുനിതയെ പൊലീസ് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിൽ സുനിത വ്യക്തമല്ലാത്ത മറുപടികൾ നൽകിയതിനെ തുടർന്ന് പോലീസിനുണ്ടായ സംശയമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. മഹാതോയെ ചോദ്യം ചെയ്തപ്പോൾ സാഹ്നിയെ കൊലപ്പെടുത്തിയ കാര്യം സമ്മതിച്ചതായും പൊലീസ് പറഞ്ഞു. തലയിൽ ചുറ്റിക കൊണ്ട് ഇടിച്ച് കൊലപ്പെടുത്തുക ആയിരുന്നെന്ന് മഹാതോ പറഞ്ഞതായി പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ കൂട്ടാളികളായ മറ്റു രണ്ടുപേർ മഹാതോയുടെ സുഹൃത്തുക്കളാണ്. ഇവർ സാഹ്നിക്ക് മദ്യം നൽകി സംഭവസ്ഥലത്ത് എത്തിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.