കൊല്ലത്ത് 15കാരി ജീവനൊടുക്കിയത് യുവാവിന്റെ നിരന്തര പീഡനം സഹിക്കവയ്യാതെ; കടക്കൽ സ്വദേശി അറസ്റ്റിൽ; പ്രതി മുൻപ് വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ച കേസിലെ അറസ്റ്റിലായയാൾ
കൊല്ലം: കൊണ്ടോടിയിൽ പതിനഞ്ചു വയസുകാരിയായ പെൺകുട്ടി ആത്മഹത്യ ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. പെൺകുട്ടി പീഡനത്തിനിരയായിരുന്നുവെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായതോടെ പോലീസ് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് കടയ്ക്കല്‍ സ്വദേശി ഷമീറിനെ അറസ്റ്റ് ചെയ്തത്. ഷമീറിന്റെ ശല്യം സഹിക്ക വൈയ്യാതെയാണ് കുട്ടി ജീവനൊടുക്കിയതെന്ന് വീട്ടുകാർ ആരോപിച്ചിരുന്നു.
ഇക്കഴിഞ്ഞ 25നാണ് പതിനഞ്ചുകാരിയെ വീട്ടിലെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. കുട്ടിയുമായി അടുപ്പത്തിലായിരുന്ന കടയ്ക്കൽ സ്വദേശി ഷമീറാണ് മരണത്തിന് ഉത്തരവാദിയെന്ന് കാട്ടി പെൺകുട്ടിയുടെ വീട്ടുകാർ റൂറൽ എസ്.പി ഹരിശങ്കറിന് പരാതി നൽകിയിരുന്നു. പെണ്‍കുട്ടി നിരന്തരം പീഡപ്പിക്കപ്പെട്ടിരുന്നുവെന്ന് പോസ്റ്റുമോർട്ടത്തിൽ നിന്നും വ്യക്തമായി. അന്വേഷണത്തിനായി നിയോഗിച്ച പ്രത്യേക സംഘമാണ് ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തത്.
വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച ശേഷം ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച കേസിലടക്കം മുൻപും പീഡന കേസുകളിൽ ഷമീർ പ്രതിയായിട്ടുണ്ട്. ആത്മഹത്യ പ്രേരണ, പോക്സോ തുടങ്ങിയെ വകുപ്പുകളാണ് ഷമീറിനെതിരെ ചുമത്തിയിട്ടുള്ളത്. പ്രതിയെ കോടതിറിമാൻഡ് ചെയ്തു.