ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്നു, പ്രേതബാധയെന്ന് സംശയിച്ചു, ചികിത്സയ്ക്കായി സമീപിച്ചത് ദുർമന്ത്രവാദിയെ; ചൂരൽ കൊണ്ടുള്ള ക്രൂര മർദ്ദനത്തിൽ മൂന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം
ബംഗളൂരു: ദുർമന്ത്രവാദിയുടെ മണിക്കൂറുകൾ നീണ്ട ക്രൂര മർദ്ദനത്തിനൊടുവിൽ മൂന്നു വയസുകാരിക്ക് ദാരുണാന്ത്യം. സ്വയം പ്രഖ്യാപിത ആള്‍ദൈവവും കുട്ടിയുടെ സഹോദരനും ചേര്‍ന്നാണ് കുട്ടിയെ ക്രൂരമായി ഉപദ്രവിച്ചത്. മാതാപിതാക്കള്‍ കുടിലിന് പുറത്ത് നില്‍ക്കുമ്ബോള്‍ ആയിരുന്നു ദാരുണസംഭവം നടന്നത്. ഒരു മണിക്കൂറോളം തുടര്‍ച്ചയായി മര്‍ദ്ദനമേറ്റതിനെ തുടർന്നാണ് കുട്ടി മരിച്ചത്.സംഭവത്തില്‍ പ്രതികളായ രാകേഷ്, സഹോദരന്‍ പുരുഷോത്തം എന്നിവരെ കൊലപാതക കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടകയിലെ ചിത്രദുര്‍ഗ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. പ്രവീണ്‍, ബേബി ദമ്ബതികളുടെ മൂന്ന് വയസുളള പൂര്‍വ്വിക എന്ന മൂന്നു വയസുകാരിയാണ് ദാരുണമായി കൊല്ലപ്പെട്ടത്.. ഗ്രാമത്തില്‍ ചായക്കട നടത്തുകയാണ് പ്രവീണ്‍. കഴിഞ്ഞ ഒരാഴ്ചയായി പൂര്‍വ്വിക രാത്രിയില്‍ നിരന്തരം ഞെട്ടി എഴുന്നേറ്റ് അലമുറയിട്ട് കരഞ്ഞിരുന്നു. കുട്ടിക്ക് ഏതെങ്കിലും ബാധയുടെ ശല്യമായിരിക്കുമെന്ന് കരുതിയാണ് ദുർമന്ത്രവാദിയെ സമീപിച്ചത്.കുട്ടിക്ക് ബാധയുടെ ശല്യമാണെന്നും ഒഴിപ്പിച്ചു തരാമെന്നും പറഞ്ഞ് രാകേഷും സഹോദരനും കുട്ടിയെ അകത്തേയ്ക്ക് വിളിച്ചു കൊണ്ടുപോയി. തുടര്‍ന്ന് ഒരു മണിക്കൂറോളം നേരം തുടര്‍ച്ചയായി കുട്ടിയെ വടി കൊണ്ട് അടിച്ചതാണ് മരണകാരണമെന്ന് പൊലീസ് പറയുന്നു. കുട്ടി മരിച്ചെന്നു മനസിലാക്കിയ ഇരുവരും കുട്ടിയെ കൂട്ടിയെ വീട്ടില്‍ കൊണ്ടുപോകാനും വീട്ടിൽ എത്തുമ്ബോള്‍ ബോധം തിരിച്ചുവരുമെന്നും പറഞ്ഞ് രക്ഷപ്പെടാനുളള ശ്രമമാണ് നടത്തിയത്. സംഭവശേഷം പ്രതികള്‍ പ്രദേശത്ത് നിന്ന് മുങ്ങിയതായി പൊലീസ് പറയുന്നു.വീട്ടില്‍ എത്തിയിട്ടും കുട്ടിക്ക് ബോധം വരാതിരുന്നതിനെ തുടര്‍ന്ന് പരിഭ്രാന്തിയിലായ കുടുംബം തൊട്ടടുത്തുളള ആശുപത്രിയില്‍ എത്തിച്ചു. കുട്ടി മരിച്ചെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ദമ്ബതികളുടെ പരാതിയില്‍ ദേവനാഗിരിയില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്.