Times Kerala

നിക്ഷേപം സുഗമമാക്കുന്നതിനുള്ള സുപ്രധാന പദ്ധതികള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

 
നിക്ഷേപം സുഗമമാക്കുന്നതിനുള്ള സുപ്രധാന  പദ്ധതികള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: സംസ്ഥാനത്തെ വ്യവസായ സംരംഭങ്ങളുടെ നടത്തിപ്പ് കൂടുതല്‍ സുഗമമാക്കുന്നതിന്‍റെ (ഈസ് ഓഫ് ഡൂയിങ് ബിസിനസ്) ഭാഗമായുള്ള ടോള്‍ഫ്രീ കോള്‍ സേവനവും ഇന്‍വെസ്റ്റ്മെന്‍റ് ഫെസിലിറ്റേഷന്‍ സെന്‍ററും മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. നിക്ഷേപ പ്രക്രിയ ത്വരിതപ്പെടുത്തുന്നതിനും കാര്യക്ഷമമാക്കുന്നതിനും സുതാര്യമാക്കുന്നതിനുമുള്ള ഏകജാലക സംവിധാനമായ കെ-സ്വിഫ്റ്റിന്‍റെ പരിഷ്കരിച്ച പോര്‍ട്ടലും മുഖ്യമന്ത്രി പ്രകാശനം ചെയ്തു.

വ്യവസായ പ്രമുഖരുമായും അനുബന്ധമേഖലയിലുള്ളവരുമായും ആശയവിനിമയം ശക്തിപ്പെടുത്തുന്നതിനായി വ്യവസായ വാണിജ്യ വകുപ്പ് ആരംഭിച്ച ഇ-ന്യൂസ് ലെറ്റര്‍ ” ഇന്‍വെസ്റ്റര്‍ കണക്ട്” ന്‍റെ പ്രകാശനവും മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. സംസ്ഥാന സര്‍ക്കാരിന്‍റെ ഇന്‍വെസ്റ്റ് കേരള പ്രചാരണ പരിപാടിയുടെ ഭാഗമായാണ് ഈ പദ്ധതികള്‍.

നിക്ഷേപകര്‍ക്കിടയില്‍ കേരളത്തിനുള്ള വിശ്വസ്യത വര്‍ദ്ധിച്ചിരിക്കുകയാണെന്ന് ശ്രീ പിണറായി വിജയന്‍ പറഞ്ഞു. അവര്‍തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ ഈ രംഗത്ത് നടത്തിയ ഇടപെടലുകളും സ്വീകരിച്ച നടപടികളും കേരളത്തെ മികച്ച നിക്ഷേപ സൗഹൃദ ലക്ഷ്യസ്ഥാനമാക്കിയിട്ടുണ്ട്. പൂര്‍ണമായും വസ്തുതാപരമായ വിലയിരുത്തലിലൂടെയല്ലെങ്കിലും നിര്‍ഭാഗ്യവശാല്‍ കേരളത്തെ നിക്ഷേപാനുകൂലമല്ലാത്ത സംസ്ഥാനമായാണ് സമീപകാലം വരെ വിശേഷിപ്പിച്ചിരുന്നത്. ഇപ്പോഴാ സ്ഥിതിക്കു മാറ്റമായി. നിക്ഷേപകര്‍ക്ക് വിശ്വാസമുള്ള സംസ്ഥാനമാണിന്ന് കേരളമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തൊഴില്‍പ്രശ്നങ്ങള്‍മൂലമുള്ള തടസ്സങ്ങളെക്കുറിച്ച് ഇപ്പോള്‍ ആര്‍ക്കും പരാതിയില്ല. ആ രംഗത്തെ അനാരോഗ്യകരമായ പ്രവണതകള്‍ തൊഴിലാളി യൂണിയനുകളുടെ സഹകരണത്തോടെ ഇല്ലാതാക്കി. ഇനി അത്തരം പ്രവണതകള്‍ തലപൊക്കിയാല്‍ ശക്തമായി നേരിടുമെന്നും ശ്രീ പിണറായി വിജയന്‍ വ്യക്തമാക്കി.

വിവിധ മേഖലകളില്‍ നിക്ഷേപം നടത്തുന്നതിന് നിലവില്‍ സംസ്ഥാനത്തുള്ള അന്തരീക്ഷം അനുകൂലവും ഒട്ടേറെ അവസരങ്ങള്‍ നല്‍കുന്നതുമാണെന്ന് ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്ന വ്യവസായ മന്ത്രി ശ്രീ ഇ പി ജയരാജന്‍ പറഞ്ഞു. മഹാമാരിക്കുശേഷമുള്ള കാലത്ത് ആരോഗ്യ-ഔഷധ രംഗങ്ങളിലെ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിന് വന്‍ സാധ്യതകളാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ദ്രുതഗതിയിലും തടസ്സമില്ലാതെയും പദ്ധതികളാരംഭിക്കുന്നതിന് ഇപ്പോഴത്തെ നടപടികള്‍ സഹായകമാകുമെന്ന് വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ കെ ഇളങ്കോവന്‍ പറഞ്ഞു.

കഴിഞ്ഞ നാലുവര്‍ഷത്തിനിടയില്‍ ലളിതവും യുക്തിസഹവും വേഗത്തിലുള്ളതുമായ നിക്ഷേപ നയങ്ങളും നടപടിക്രമങ്ങളും ഏര്‍പ്പെടുത്തിയ സര്‍ക്കാരിന്‍റെ അര്‍പ്പണബോധത്തോടെയുള്ള പരിശ്രമങ്ങളുടെ ഫലമാണ് ഈ പദ്ധതികളെല്ലാം. ഈ വര്‍ഷം ജനുവരിയില്‍ കൊച്ചിയില്‍ നടന്ന ആഗോള നിക്ഷേപ സംഗമമായ ‘അസെന്‍ഡ് 2020’ ല്‍ പ്രമുഖ വ്യവസായികള്‍ക്ക് മുഖ്യമന്ത്രി നല്‍കിയ വാഗ്ദാനമാണ് പുതിയ പദ്ധതികളിലൂടെ യാഥാര്‍ത്ഥ്യമാക്കുന്നത്.

വ്യവസായ വകുപ്പിന്‍റെ കോള്‍സെന്‍ററില്‍ 1800 890 1030 എന്ന ടോള്‍ഫ്രീ നമ്പറിലൂടെ നിക്ഷേപവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കുള്ള മറുപടി ലഭിക്കും. ഇതിലേക്കായി നിയോഗിച്ചിട്ടുള്ള കോള്‍സെന്‍റര്‍ നിക്ഷേപക സമൂഹത്തിന് വിവരങ്ങള്‍ ലഭ്യമാക്കുന്ന ചാലകമായി പ്രവര്‍ത്തിക്കുകയും മികച്ച പിന്തുണ ലഭ്യമാക്കുകയും ചെയ്യും. പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 8 മുതല്‍ വൈകിട്ട് 8 വരെ പ്രവര്‍ത്തിക്കുന്ന കോള്‍ സെന്‍ററിലൂടെ മലയാളത്തിലും ഇംഗ്ലീഷിലും വിവരങ്ങള്‍ ലഭിക്കും. ബന്ധപ്പെടുന്നവരുടെ വിവരങ്ങളും ചോദ്യങ്ങളും കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് മാനേജ്മെന്‍റ് (സിആര്‍എം) സോഫ്റ്റ് വെയറില്‍ സൂക്ഷിക്കും. പരിഹരിച്ചവ, പരിഹരിക്കാത്തവ, ഫോര്‍വേര്‍ഡ് ചെയ്തവ എന്നിവയുടെ വിവരങ്ങളും സൂക്ഷിക്കും. കോള്‍സെന്‍ററിലെ പ്രതിദിന, പ്രതിവാര, പ്രതിമാസ റിപ്പോര്‍ട്ടുകള്‍ സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷനുമായി (കെഎസ്ഐഡിസി)പങ്കുവയ്ക്കും.

നിക്ഷേപവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും കൈപ്പറ്റുന്നതിനും ട്രാക്ക് ചെയ്യുന്നതിനും പരിഹരിക്കുന്നതിനുമായി കെഎസ്ഐഡിസിയിലാണ് ഇന്‍വെസ്റ്റ്മെന്‍റ് ഫെസിലിറ്റേഷന്‍ സെന്‍റര്‍ സജ്ജീകരിച്ചിരിക്കുന്നത്. നിക്ഷേപ സംബന്ധമായ എല്ലാ വിവരങ്ങള്‍ക്കും ബന്ധപ്പെടാനാകുന്ന ഏകകേന്ദ്രമായ ഇത് സിംഗിള്‍ വിന്‍ഡോ ബോര്‍ഡിന്‍റേയും നിര്‍ദ്ദിഷ്ട ഇന്‍വെസ്റ്റ്മെന്‍റ് ബ്യൂറോയുടേയും ബാക്ക് ഓഫീസ് ആയിരിക്കും. കെഎസ്ഐഡിസിയിലെ വിദഗ്ദ്ധപരിശീലനം ലഭിച്ച ഉദ്യോഗസ്ഥര്‍ നയിക്കുന്ന കേന്ദ്രം പ്രവര്‍ത്തിക്കുന്നത് കെഎസ്ഐഡിസി എക്സിക്യൂട്ടീവ് ഡയറക്ടറുടെ കീഴിലായിരിക്കും.

വേഗത്തില്‍ സുതാര്യമായി നിക്ഷേപ അനുമതി ലഭിക്കുന്നതിനുള്ള ഓണ്‍ലൈന്‍ ഏകജാലക പോര്‍ട്ടലിന്‍റെ പരിഷ്കരിച്ച പതിപ്പായ കെ-സ്വിഫ്റ്റ് 2.0 ലൈസന്‍സുകളും അനുമതികളും നേടുന്നതിനുള്ള സംരംഭകരുടെ ഭൗതീക ഇടപെടലിനെ ഗണ്യമായി കുറയ്ക്കാന്‍ സഹായിക്കും.

2019 ല്‍ ആരംഭിച്ച കെ-സ്വിഫ്റ്റില്‍ 31 തരം അനുമതികളും ലൈസന്‍സുകളും നല്‍കുന്നതിനായി 16 വിവിധ വകുപ്പുകള്‍/ഏജന്‍സികള്‍ എന്നിവ ഉണ്ടായിരുന്നു. കെ-സ്വിഫ്റ്റിലൂടെ ലൈസന്‍സ് പുതുക്കുന്ന സൗകര്യം ഉറപ്പാക്കണമെന്ന സംരംഭകരുടെ ആവശ്യത്തെ തുടര്‍ന്നാണ് കെഎസ്ഐഡിസിയും എന്‍ഐസിയും സംയുക്തമായി പ്രവര്‍ത്തിച്ച് 16 വകുപ്പുകളിലായി ലൈസന്‍സ് പുതുക്കല്‍ ഉള്‍പ്പെടുത്തി പരിഷ്കരിച്ച പതിപ്പാക്കി മാറ്റിയിരിക്കുന്നത്. ഇതിലൂടെ നിലവിലെ വ്യവസായ യൂണിറ്റുകള്‍ക്ക് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും ലൈസന്‍സ് പുതുക്കുന്നതിനും ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്ന് അനുമതികള്‍ ലഭ്യമാക്കുന്നതിനും സാധിക്കും.

വിവിധ മേഖലകളിലെ നേതാക്കള്‍, നിക്ഷേപകര്‍, വിദേശ കോണ്‍സുലേറ്റുകള്‍, എംബസികള്‍, വ്യവസായ സ്ഥാപനങ്ങള്‍, മറ്റു സുപ്രധാന പങ്കാളികള്‍ എന്നിവരുമായുള്ള ആശയവിനിമയം ശക്തിപ്പെടുത്തുന്നതിനാണ് ന്യൂസ് ലെറ്റര്‍ ലക്ഷ്യമിടുന്നത്. പരിപാടികള്‍, നയങ്ങളിലെ മാറ്റങ്ങള്‍, പുതിയ പദ്ധതികള്‍, പരിഷ്കാരങ്ങള്‍, മറ്റു സുപ്രധാന വിവരങ്ങള്‍ എന്നിവയെക്കുറിച്ചുള്ള പുതിയ വിവരങ്ങളും ന്യൂസ് ലെറ്റര്‍ പ്രദാനം ചെയ്യും.

മുഖ്യമന്ത്രി, വ്യവസായ മന്ത്രി എന്നിവരില്‍ നിന്നുള്ള സന്ദേശങ്ങളും കേരളത്തിലെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ നിക്ഷേപിക്കല്‍, ആനുകാലിക സംഭവങ്ങള്‍, നിക്ഷേപകരുടെ വിജയഗാഥകള്‍, വകുപ്പുകളുടെ നേട്ടങ്ങള്‍, നിയമാവലികള്‍, എംഡിയുടെ ഡെസ്കില്‍ നിന്നുള്ള വിവരങ്ങള്‍ എന്നിവയും ന്യൂസ് ലെറ്ററില്‍ ലഭിക്കും.

സംസ്ഥാനത്തിനകത്തും പുറത്തുമുള്ള തെരഞ്ഞെടുത്ത രണ്ടായിരത്തിലധികം സംരംഭകര്‍ക്കാണ് ‘ഇന്‍വെസ്റ്റര്‍ കണക്ട്’ മെയിലിലൂടെ നല്‍കുന്നത്. കെഎസ്ഐഡിസി, കിന്‍ഫ്ര, വ്യവസായ വാണിജ്യ വകുപ്പ് എന്നിവയുടെ ഔദ്യോഗിക വെബ്സൈററുകളിലും ന്യൂസ് ലെറ്റര്‍ ലഭ്യമാണ്. കേരള ചെറുകിട വ്യവസായ അസോസിയേഷന്‍, സി ഐ ഐ, ഫിക്കി എന്നിവയുമായി സഹകരിച്ചാണ് സര്‍ക്കാര്‍ ഈ പദ്ധതികള്‍ നടപ്പിലാക്കുന്നത്.

വ്യവസായ സെക്രട്ടറി ശ്രീ ഏ പി എം മുഹമ്മദ് ഹനീഷ്, കെഎസ്ഐഡിസി എം ഡി ശ്രീ എം ജി രാജമാണിക്യം, വ്യവസായ വാണിജ്യ ഡയറക്ടര്‍ ശ്രീ വി ആര്‍ പ്രേംകുമാര്‍, കിന്‍ഫ്ര എം ഡി ശ്രീ സന്തോഷ് കോശി തോമസ്, കെ ബിപ് സി ഇ ഓ ശ്രീ എസ് സൂരജ് എന്നിവരും ഫിക്കി, സി ഐ ഐ, കേരള ചെറുകിട വ്യവസായ അസോസിയേഷന്‍ എന്നിവയുടെ പ്രതിനിധികളും സംബന്ധിച്ചു.

Related Topics

Share this story