സിവിൽ സർവിസ് പരീക്ഷ മാറ്റിവെക്കില്ല, ഒക്ടോബർ നാലിന് തന്നെ നടത്തും; നിലപാട് വ്യക്തമാക്കി യു.പി.എസ്.സി
ന്യൂഡൽഹി: സിവിൽ സർവിസ് പരീക്ഷ നടത്തിപ്പിൽ നിലപാട് വ്യക്തമാക്കി യൂണിയൻ പബ്ലിക് സർവിസ് കമിഷൻ. കോവിഡ് 19ൻെറ പശ്ചാത്തലത്തിൽ സിവിൽ സർവിസ് പരീക്ഷ മാറ്റിവെക്കില്ലെന്നും, ഒക്ടോബർ നാലിന് തന്നെ പരീക്ഷ നടത്തുമെന്നും യു.പി.എസ്.സി സുപ്രീംകോടതിയെ അറിയിച്ചു. സിവിൽ സർവിസ് പരീക്ഷ മാറ്റിവെക്കണമെന്നാവശ്യപ്പെടുന്ന ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. യു.പി.എസ്.സിയോട് ചൊവ്വാഴ്ച സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടു. നേരത്തെ മേയ് 31ന് നടത്താൻ തീരുമാനിച്ചിരുന്ന പരീക്ഷ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഒക്ടോബർ നാലിലേക്ക് മാറ്റിവെക്കുകയായിരുന്നു. പത്തുലക്ഷത്തോളം ഉദ്യോഗാർഥികളാണ് സിവിൽ സർവിസ് പരീക്ഷക്ക് രജിസ്റ്റർ ചെയ്തിരിക്കുന്നത്.