കടകളിലെ സി.സി.ടി.വി. ക്യാമറകൾ അടിച്ചു തകർത്ത ശേഷം മോഷണം; നാലംഗ സംഘം അറസ്റ്റിൽ
മലപ്പുറം: ജില്ലയിൽ കടകളിലെ സി.സി.ടി.വി. കാമറകൾ അടിച്ചു തകർത്ത ശേഷം മോഷണം നടത്തി വന്നിരുന്ന നാലംഗ സംഘം പൊലീസ് പിടിയിൽ. മലപ്പുറം താനൂർ കരിങ്കപ്പാറയിലെ പലചരക്കുകടയിൽ നടന്ന മോഷണ കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിലാണ് നാലുപേർ പൊലീസിൻ്റെ പിടിയിലായത്. കൽപകഞ്ചേരി സ്വദേശി ഫൈസൽ, താനൂർ സ്വദേശി അഭിലാഷ്, കരിങ്കല്ലത്താണി സ്വദേശി ഷഫീഖ്, നിറമരുതൂർ സ്വദേശി യാക്കൂബ് എന്നിവരെയാണ് താനൂർ പൊലീസ് അറസ്റ്റുചെയ്തത്. മോഷണ സ്ഥലങ്ങളിലെ സിസിടിവികൾ അടിച്ചു തകർത്ത ശേഷം കവർച്ച നടത്തുന്നതാണ് പ്രതികളുടെ രീതി. കോഴിക്കോട് ടൗൺ സ്റ്റേഷൻ, മഞ്ചേരി, താനൂർ എന്നിവിടങ്ങളിൽ ഇവർക്കെതിരെ ഒട്ടേറെ കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രതികളെ മോഷണ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പൊലീസ് കസ്റ്റഡിയിലുള്ള പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും.