20കാരിയെ കൂട്ടബലാത്‌സംഗത്തിന് ഇരയാക്കി; ശരീരം മുഴുവൻ മുറിവുകൾ; നാവ് മുറിച്ചെടുത്ത നിലയിൽ; കൊടും ക്രൂരത യുപിയിൽ
ലക്നൗ: ഉത്തർപ്രദേശിൽ 20കാരിയെ കൂട്ട ബലാത്‌സംഗത്തിന് ഇരയാക്കി. നാല് പേർ ചേർന്നാണ് യുവതിയെ ക്രൂരമായി മാനഭംഗം ചെയ്യുകയും പെൺകുട്ടിയുടെ നാവ് അക്രമികൾ മുറിച്ചെടുക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു.ഗുരുതരമായി പരിക്കേറ്റ യുവതിയെ സർക്കാർ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പെൺകുട്ടിയുടെ നില അതീവ ഗുരുതരമാണെന്നാണ് ഡോക്ടർമാർ പറയുന്നത്.ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി മുറിവുകൾ ഉണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. പെണ്‍കുട്ടി അതീവ ഗുരുതരാവസ്ഥയിലാണെന്നും വിദഗ്ധ ചികിത്സയ്ക്കായി ഡൽഹിയിലേക്കു മാറ്റേണ്ടി വരുമെന്നും ഡോക്ടർമാർ പറഞ്ഞു.
ഉത്തർപ്രദേശിലെ ഹത്രാസ് സ്വദേശിയായ പട്ടിക ജാതി വിഭാഗത്തിൽ നിന്നുള്ള പെൺകുട്ടിയാണ് മാനഭംഗത്തിനിരയായത്. ഉയർന്ന ജാതിക്കാരായ നാലു പേരാണ് പെൺകുട്ടിയെ ക്രൂര മാനഭംഗത്തിന് ഇരയാക്കിയതെന്നാണ് സൂചന. അതേസമയം, സംഭവത്തിൽ പ്രതികളായ നാലു പേരെയും പൊലീസ് അറസ്റ്റ് ചെയ്തതായാണ് ഒടുവിൽ ലഭിക്കുന്ന സൂചന. ഇവർക്കെതിരെ കൂട്ട മാനഭംഗത്തിനും കൊലക്കുറ്റത്തിനും കേസെടുത്തിട്ടുണ്ട്.
അമ്മയ്ക്കും സഹോദരനുമൊപ്പം പുല്ലുവെട്ടാൻ പോയതായിരുന്നു പെൺകുട്ടി. സഹോദരൻ ഒരു കെട്ടു പുല്ലുമായി വീട്ടിലേക്ക് മടങ്ങി. എന്നാൽ അമ്മയും പെൺകുട്ടിയും അവിടെ നിന്നു. ഇതിനിടെ അമ്മ കുറച്ചകലേക്ക് മാറിയപ്പോൾ അക്രമികൾ പെൺകുട്ടിയെ കഴുത്തിൽ ഷാൾ മുറുക്കി ബാജ്റ പാടത്തിനുള്ളിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി ബലാത്‌സംഗത്തിന് ഇരയാക്കുകയായിരുന്നു എന്നാണു റിപ്പോർട്ട്.പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് കുടുംബം നടത്തിയ അന്വേഷണത്തിലാണ് അബോധാവസ്ഥയിൽ പെണ്‍കുട്ടിയെ കണ്ടെത്തിയത്.