കേരളത്തിലെ നാല് യുവതികളുടെ അസ്വാഭാവിക മരണം; അന്വേഷണം തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ഏറ്റെടുത്തു
തിരുവനന്തപുരം: സംസ്ഥാനത്തെ നാല് യുവതികളുടെ അസ്വാഭാവിക മരണം തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അന്വേഷിക്കും. നീലേശ്വരം പുതുക്കൈ സ്വദേശിനി അഞ്ജന ഹരീഷ്, തിരുവനന്തപുരത്തെ ചലച്ചിത്ര പ്രവര്‍ത്തക നയന സൂര്യന്‍, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന കൊട്ടിയം സ്വദേശിനി, നിലമ്പൂര്‍ സ്വദേശിനിയായ യുവതി എന്നിവരുടെ മരണമാണ് ക്രൈംബ്രാഞ്ച് ഐജി എസ്.ശ്രീജിത്തിന്റെ മേൽനോട്ടത്തിൽ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അന്വേഷിക്കുന്നത്. കഴിഞ്ഞ മെയ് 12നാണ് ബ്രണ്ണന്‍ കോളേജ് വിദ്യാര്‍ത്ഥിനിയായിരുന്ന അഞ്ജന ഗോവയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. പ്രമുഖ മലയാള സിനിമ സംവിധായകന്‍ ലെനില്‍ രാജേന്ദ്രന്റെ സഹായി ആയിരുന്ന നയനയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.മറ്റ് യുവതികളുടെ മരണവും സമാനമായ രീതിയിലായിരുന്നു എന്നാണു കണ്ടെത്തൽ.ഈ മരണങ്ങള്‍ക്കെല്ലാം ചില നിരോധിത സംഘടനകളുമായി ബന്ധമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എ.ടി.എസിന്റെ അന്വേഷണം. അഞ്ജനയുടെ മരണവുമായി ബന്ധപ്പെട്ട് ചില നിര്‍ണ്ണായക മൊഴികളും രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചതായാണ് വിവരം.