സ്ത്രീക്ക് ഏത് തൊഴിലും തിരഞ്ഞെടുക്കാം, ലൈംഗിക തൊഴിൽ കുറ്റമല്ല; ബോംബെ ഹൈക്കോടതി
മുംബൈ: പ്രായപൂർത്തിയായ സ്ത്രീക്ക് ഏത് തൊഴിലും തെരഞ്ഞെടുക്കാനുള്ള അവകാശമുണ്ടെന്ന് ബോംബെ ഹൈക്കോടതി. അതിനാൽ തന്നെ ലൈംഗിക തൊഴിൽ ഒരു കുറ്റമായി കാണാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. ലൈംഗിക തൊഴിൽ ചെയ്ത് ജീവിക്കുന്ന മൂന്ന് സ്ത്രീകളെ വെറുതേ വിട്ടുകൊണ്ടായിരുന്നു കോടതിയുടെ സുപ്രധാന നിരീക്ഷണം.ഇമ്മോറൽ ട്രാഫിക്ക്(പ്രിവൻഷൻ) ആക്ട് 1956 ലൈംഗികവൃത്തി തടയുന്നതിനുള്ളതല്ലെന്ന് കേസ് പരിഗണിച്ച കോടതി വ്യക്തമാക്കി. ലൈംഗിക വൃത്തിയിൽ ഏർപ്പെടുന്നത് ക്രിമിനൽ കുറ്റമാക്കുന്നതിനോ ഒരു വ്യക്തി ആ തൊഴിലിൽ ഏർപ്പെടുന്നതുകൊണ്ട് ശിക്ഷിക്കാനോ നിയമപ്രകാരം വ്യവസ്ഥയില്ല. ഒരാളെ അയാളുടെ അനുവാദമില്ലാതെ ചൂഷണം ചെയ്യുകയോ ദുരുപയോഗം ചെയ്യുകയോ പൊതുസ്ഥലങ്ങളിൽ അത്തരം പ്രവർത്തികളിൽ ഏർപ്പെടാൻ നിർബന്ധിക്കുകയോ ചെയ്യുന്നതാണ് കുറ്റകരമെന്നും ജസ്റ്റിസ് പൃത്വിരാജ് ചവാൻ പറഞ്ഞു.2019 സെപ്റ്റംബറിലാണ് യുവതികളെ മുംബൈ പൊലീസിന്റെ സാമൂഹിക സേവന വിഭാഗം മലാഡിലെ ചിഞ്ചോളി ബിന്ദാർ മേഖലയിൽ നിന്ന് പിടികൂടുന്നത്. തുടർന്ന് ഇവരെ മെട്രോ പൊളിറ്റൻ മജിസ്‌ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കിയിരുന്നു.