വാങ്ങാൻ ആളില്ല, ഹാര്‍ലി ഡേവിഡ്‌സണ്‍ ഇന്ത്യ വിട്ടു.!!
ന്യൂഡല്‍ഹി: അമേരിക്കന്‍ മോട്ടോര്‍ സൈക്കിള്‍ ബ്രാന്‍ഡായ ഹാര്‍ലി ഡേവിഡ്‌സണ്‍ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചു. രാജ്യത്തെ നിര്‍മ്മാണവും വില്‍പനയും അവസാനിപ്പിക്കുകയാണെന്ന് കമ്പനി അറിയിച്ചു. ഹാര്‍ലി ലോകവ്യാപകമായി നടത്തുന്ന ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് ഇന്ത്യ വിടാനുള്ള തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം,
കച്ചവടത്തിൽ വൻ ഇടിവ് വന്നതിനു പിന്നാലെ അമേരിക്കന്‍ ആഡംബര ബൈക്ക് നിര്‍മാതാക്കളായ ഹാര്‍ലി ഡേവിഡ്‌സണ്‍ ഇന്ത്യന്‍ വിപണി വിടാന്‍ ഒരുങ്ങുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇന്ത്യലെത്തി ഒരു ദശാബ്ദം കഴിയുമ്പോഴാണ് കമ്പനി വിപണിയിൽ ഉണ്ടായ വലിയ ഇടിവിനെ തുടർന്ന് കച്ചവടം നിർത്തുന്നത്. കച്ചവടമില്ലാത്ത നിലവിലെ സാഹചര്യത്തിൽ ഹരിയാനയിലെ യൂണിറ്റ് പൂട്ടാനാണ് തീരുമാനം.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം 2500 ബൈക്കുകള്‍ മാത്രമാണ് കമ്പനി ഇന്ത്യയില്‍ വിറ്റത്. ഈ വര്‍ഷം ഏപ്രില്‍ – ജൂണ്‍ കാലയളവില്‍ വെറും നൂറെണ്ണവും. ആഗോള തലത്തില്‍ കമ്പനിയുടെ ഏറ്റവും മോശം വിപണിയാണ് ഇന്ത്യ. ആഗോള പുനഃസംഘടനാ പദ്ധതിയുടെ ഭാഗമായി കമ്പനിയുടെ ഔട്ട്‌ലറ്റ് ഇന്ത്യയില്‍ നിന്ന് സിംഗപൂരിലേക്ക് മാറ്റും എന്നാണ് സൂചന.
നേരത്തെ, കമ്പനിയുടെ ബൈക്കുകള്‍ക്ക് ഇറക്കുമതിച്ചുങ്കം കുറയ്ക്കാന്‍ യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതുപ്രകാരം നികുതി അമ്പത് ശതമാനം കുറയ്ക്കുകയും ചെയ്തിരുന്നു. വിപണി പിടിക്കാനായി നേരത്തെ രണ്ട് മോഡല്‍ ബൈക്കുകളുടെ വിലയില്‍ 65000-77000 രൂപയുടെ കുറവും കമ്പനി വരുത്തിയിരുന്നു, എന്നിട്ടും ഇതൊന്നും കച്ചവടം പിടിച്ചു നിർത്താൻ കമ്ബനിയെ സഹായിച്ചില്ല. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ. നേരത്തെ അഞ്ഞൂറു ജോലിക്കാരെ പിരിച്ചു വിടാന്‍ കമ്പനി തീരുമാനിച്ചിരുന്നു.