മോഷണത്തിനായെത്തി, എസി മുറിയിലിരുന്ന് ഉറങ്ങിപ്പോയി; കവർച്ചാ ശ്രമത്തിന് യുവാവ് അറസ്റ്റിൽ
ഹൈദ്രാബാദ് : മോഷണത്തിനെത്തി എസിയുടെ തണുപ്പിൽ സുഖനിദ്രയിലാണ്ടുപോയ കള്ളനെ പൊലീസ് കയ്യോടെ പൊക്കി. ഇക്കഴിഞ്ഞ 12ന് ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരിയില്‍ലായിരുന്നു സംഭവം. പെട്രോൾ പമ്പ് ഉടമയായ സട്ടി വെങ്കട്ട് റെഡ്ഡി എന്നയാളുടെ വീട്ടിലാണ് പ്രതി മോഷണത്തിനെത്തിയത്.കവർച്ചാശ്രമത്തിന് മുന്നോടിയായി റെഡ്ഡി എവിടെയാണ് പണം സൂക്ഷിക്കുന്നത് എപ്പോഴാണ് ഉറങ്ങുന്നത് എന്നതടക്കമുള്ള ഓരോ കാര്യങ്ങളും ഇയാൾ സൂക്ഷ്മമായി നിരീക്ഷിച്ച് പഠിച്ച് വച്ചിരുന്നു. എല്ലാം മനപ്പാഠമാക്കിയതിനു ശേഷമാണ് മോഷണത്തിനെത്തിയത്. എസിയുടെ തണുപ്പിൽ അറിയാതെ ഗാഢനിദ്രയിലാവുകയായിയുന്നു.ഒരു കൂര്‍ക്കം വലി ശബ്ദം കേട്ടുണര്‍ന്ന റെഡ്ഡി തന്‍റെ കട്ടിലിന് താഴെയായി ഉറങ്ങിക്കിടക്കുന്ന സുരിയെയാണ് കണ്ടത്. ശബ്ദം ഉണ്ടാക്കാതെ പുറത്തിറങ്ങിയ ഇയാൾ മുറി പുറത്തു നിന്ന് പൂട്ടി പൊലീസിനെ വിവരം അറിയിച്ചു.പൊലീസെത്തിയപ്പോഴേക്കും ഇയാൾ മുറി അകത്തു നിന്ന് പൂട്ടിയിരുന്നു. ഒടുവിൽ പൊലീസിന്‍റെ നിരന്തര പ്രേരണയ്ക്കൊടുവിൽ മുറി തുറന്ന് പുറത്തിറങ്ങാന്‍ തയ്യാറാവുകയും കുറ്റം സമ്മതിക്കുകയുമായിരുന്നു. കടം കേറി മുങ്ങി നിൽക്കുന്ന അവസ്ഥയിൽ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് യുവാവ് മോഷണത്തിന് തുനിഞ്ഞതെന്നും പൊലീസ് പറയുന്നു. ഇയാളൊരു മോഷ്ടാവ് അല്ലെന്ന് കുടുംബവും മൊഴി നൽകിയിരുന്നു. കവര്‍ച്ച വിജയിച്ചില്ലെങ്കിലും കവർച്ചാ ശ്രമത്തിന് യുവാവ് അറസ്റ്റിലുമായി.