Times Kerala

പഴഞ്ചൊല്ലുകൾ കൊണ്ട് ഇത്രയും രാഷ്ട്രീയം പ്രതിരോധം തീർത്ത മറ്റൊരു സർക്കാർ ഇന്നേവരെ കേരളത്തിലുണ്ടായിക്കാണില്ല എന്ന് തോന്നുന്നു.; മാധ്യമപ്രവർത്തകയുടെ കുറിപ്പ്

 
പഴഞ്ചൊല്ലുകൾ കൊണ്ട് ഇത്രയും രാഷ്ട്രീയം പ്രതിരോധം തീർത്ത മറ്റൊരു സർക്കാർ ഇന്നേവരെ കേരളത്തിലുണ്ടായിക്കാണില്ല എന്ന് തോന്നുന്നു.; മാധ്യമപ്രവർത്തകയുടെ കുറിപ്പ്

തിരുവനന്തപുരം; മുഖ്യമന്ത്രിയ്ക്കെതിരെ മാധ്യമ പ്രവർത്തക പ്രമീള ഗോവിന്ദ്. കഴിഞ്ഞ ദിവസം ലൈഫ് മിഷൻ സംബന്ധിച്ച് പ്രമീള ഉയർത്തിയ ചോദ്യത്തിൽ നിന്ന് മുഖ്യമന്ത്രി ഒഴിഞ്ഞ് മാറിയിരുന്നു. ഒരാൾ തന്നെ എല്ലാം ചോദിച്ചാൽ ‍താൻ മറുപടി പറയില്ല എന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്.

കുറിപ്പ് ഇങ്ങനെ:

ചോദ്യഭയവും ചോദ്യഭാരവും
……………………………………..
വാർത്തസമ്മേളനങ്ങൾ,ലൈവുകൾ,സ്റ്റോറികൾ,സമരങ്ങൾ,റിപ്പോർട്ടുകൾ,സ്വർണ്ണം,കള്ളക്കടത്ത്, അലച്ചിൽ ………പിന്നെ കുട്ടികൾ (കുറിപ്പ്: കുടുംബപരമല്ലാത്തതുകൊണ്ടാണ് പ്രയോറിറ്റി ഇങ്ങനെ തലതിരിഞ്ഞ് ആയത് )

വല്ലാത്ത തിരക്കുകൾ കാരണമാണ് ഒരു പോസ്റ്റ് ഇടാൻ വൈകിയത്. കഴിഞ്ഞ ദിവസത്തെ കഴിഞ്ഞ ദിവസത്തെ വാർത്തസമ്മേളനത്തിലെ മുഖ്യമന്ത്രിയുടെ ശരീരഭാഷയും മറുപടിഭാഷയും കണ്ടവരൊക്കെയും വിളിച്ചിരുന്നു.

“ലൈഫ് മിഷനുമായി ബന്ധപ്പെട്ട വിഷയത്തിലെ രേഖകൾ പ്രതിപക്ഷനേതാവ് രമേശ്‌ചെന്നിത്തല നേരിട്ട് ആവശ്യപ്പെട്ടിട്ടും എന്തുകൊണ്ട് നൽകുന്നില്ല ? “എന്ന ചോദ്യത്തിന് ഉത്തരം കിട്ടാഞ്ഞപ്പോൾ അന്ന് സിഎമ്മിനു മുൻപിൽ ഞാൻ ചോദ്യം ആവർത്തിച്ചു. അതിലെ നീരസം പരസ്യമാക്കിക്കൊണ്ടുതന്നെ മുഖ്യമന്ത്രി പറഞ്ഞു “ഒരാൾക്ക് രണ്ടിൽക്കൂടുതൽ ചോദ്യങ്ങൾ പാടില്ല” എന്ന്. മുൻപ് ” ഉത്തരം അർഹിക്കുന്നില്ല ” എന്ന ഉത്തരം പറഞ്ഞും , മറ്റൊരിക്കൽ 17 സെക്കൻഡ് നീണ്ട മൗനം കൊണ്ടും അദ്ദേഹം ‘എന്നിലൂടെ ഉന്നയിക്കപ്പെട്ട’ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞിട്ടുണ്ട്.’എന്നിലൂടെ ഉന്നയിക്കപ്പെട്ട’ എന്ന് ഞാൻ ഊന്നിപ്പറയാൻ കാരണം ചോദ്യകർത്താവ് ഞാനാണെങ്കിലും അതിന്റെ ‘ഉടമ’ ഞാനല്ല എന്ന ഉത്തമ ബോധ്യം ഉള്ളതുകൊണ്ടാണ്. കാരണം ഭരിക്കുന്നവരുടെ മുന്നിൽ ഉന്നയിക്കപ്പെടുന്ന മാധ്യമ പ്രവർത്തരുടെ ചോദ്യങ്ങൾ ഒരിക്കലും അവരുടേതല്ല, അവരുടെ മുതലാളിമാരുടേതുമല്ല. ചോദ്യങ്ങൾ വിട്ടു ജീവിക്കുന്നവരല്ല ബഹുഭൂരിപക്ഷം മാധ്യമപ്രവർത്തകരും, എങ്കിൽപ്പിന്നെ ആരാണ് ചോദ്യങ്ങളുടെ ഉടമസ്ഥർ?

ഒരു സംശയവും വേണ്ട എല്ലാ ചോദ്യങ്ങളും വർഗ്ഗസ്വഭാവം പുലർത്തുന്ന അന്വേഷണങ്ങൾ തന്നെയാണ്. ഭരണവർഗത്തിനു മുന്നിലെ ഭരണീയവർഗ്ഗത്തിന്റെ സംപൂർണ്ണ പ്രാതിനിധ്യമാണ് മാധ്യമങ്ങളുടെ ചോദ്യങ്ങൾ. അവർക്കുവേണ്ടിതന്നെയാണ് ചോദ്യങ്ങൾ ഉയർത്തപ്പെടുന്നതും. സിന്ധു സൂര്യകുമാർ,വിനു,നിഷ പുരുഷോത്തമൻ, തുടങ്ങി വിവിധ ചാനലുകളിലെ മുതിർന്ന മാദ്ധ്യപ്രവർത്തകരും ‘മറുനാടൻ’പോലുള്ള നിരവധി പോർട്ടലുകളും പിന്തുണ രൂപത്തിലുള്ള സുവ്യക്തമായ പരിഗണനകൾ ആ ചോദ്യങ്ങൾക്കു നൽകുന്നത് അവയ്ക്ക് വർഗ്ഗ സ്വഭാവം ഉള്ളതുകൊണ്ടാണെന്ന് ഞാൻ വിശ്വസിക്കുന്നു. ജനതയെന്ന വർഗത്തെ മുൻനിർത്തിയാണ് ഓരോ മാദ്ധ്യമപ്രവർത്തകരും ചോദ്യങ്ങൾ ഉന്നയിക്കുന്നത്.അതുകൊണ്ടു തന്നെ മറ്റേത് മാദ്ധ്യമപ്രവർത്തകരെയും പോലെ ചോദ്യങ്ങൾ ചോദിച്ചതിന്റെ പേരിൽ എനിക്കുള്ള പിന്തുണ (വ്യക്തിപരമായ സന്തോഷമുള്ളപ്പോൾ തന്നെ) പൊതുസമൂഹത്തിനു അവകാശപ്പെട്ടതാണ്. എന്നിട്ടും ഒന്നിലധികം ചോദ്യങ്ങൾ പാടില്ലെന്ന തിട്ടൂരമിറക്കിയും അനുബന്ധചോദ്യങ്ങൾ വിലക്കിയും അന്നും ‘ മാധ്യമ സ്വാതന്ത്ര്യം ‘ സംരക്ഷിച്ചു !. മാദ്ധ്യമപ്രവർത്തനം പഠിക്കുന്ന കാലത്തും പണിയെടുക്കുന്ന കാലത്തും നാളിതുവരെ അങ്ങനെയൊരു നിബന്ധന ഞാൻ കേട്ടിട്ടേയില്ല. അദ്ദേഹത്തോട് ആവർത്തിച്ചു ചോദിച്ചത് എന്തോ ഒര് വലിയ അപരാധമായി കണ്ടെന്നെ സ്നേഹബുദ്ധ്യാ ഉപദേശിച്ചവരും കുറവല്ല.

‘ഉപ്പുതിന്നവൻ വെള്ളം കുടിക്കും’ മുതൽ ‘മടിയിൽ കനമില്ലാത്തവന് വഴിയിൽ പേടിക്കണ്ട ‘ വരെയുള്ള പഴമൊഴികളിൽ തലയറഞ്ഞാടുന്ന കേരളരാഷ്ട്രീയം അക്ഷരാർത്ഥത്തിൽ അതിന്റെ ‘ സ്വർണ്ണ കാല’ ത്തിലൂടെ കടന്നുപോകുകയാണ്. പഴഞ്ചൊല്ലുകൾ കൊണ്ട് ഇത്രയും രാഷ്ട്രീയം പ്രതിരോധം തീർത്ത മറ്റൊരു സർക്കാർ ഇന്നേവരെ കേരളത്തിലുണ്ടായിക്കാണില്ല എന്ന് തോന്നുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഒരു ഇടതുപക്ഷ സർക്കാറിനെ രക്ഷിച്ചെടുക്കേണ്ട വലിയ ബാധ്യതയുള്ള ഏക ആയുധമായി തങ്ങൾക്ക് മാറേണ്ടിവരുമെന്ന് ഇടതുപ്രത്യയശാസ്ത്രത്തേക്കാൾ പഴക്കമുള്ള ഈ പാവം പഴഞ്ചൊല്ലുകൾ ഒരിക്കലും കരുതിയിട്ടുമുണ്ടാവില്ല. ചോദ്യശിലകൾ കൊണ്ട് തീർക്കുന്ന ജനാധിപത്യത്തിന്റെ അടിത്തറയില്ലാതാക്കാൻ പഴഞ്ചൊല്ലുകൾ തീർക്കുന്ന ഈ പഴഞ്ചൻ പ്രതിരോധം പതിരാവാനിനിയെത്ര നിമിഷം ബാക്കി ? മരണാസന്നമാവുന്നത് ചോദ്യങ്ങളോ അസത്യങ്ങളുടെ പാഴ്മുറങ്ങളോ ?

‘ചോദ്യങ്ങൾ മരിക്കുന്നതിനെ’ക്കുറിച്ച് പുസ്തകമെഴുതിയത് The New York Women’s Foundation അംഗവും സ്ത്രീപക്ഷ ആക്ടിവിസ്റ്റും കോളമിസ്റ്റുമായ ആൻഡ്രിയ ബാറ്റിസ്തയാണ്. ചോദ്യങ്ങൾ ശിശുസഹജമാണ്‌ എന്ന ആമുഖ വാചകത്തോടെ തുടങ്ങുന്ന The Death of “Why?” എന്ന പുസ്തകം ചോദ്യം ചെയ്യൽ അവസാനിക്കുന്ന ഒരു കാലത്തെ ഭയക്കുന്ന ജനാധിപത്യത്തിന്റെ ഭാവിയെപ്പറ്റി പ്രതിപാദിക്കുന്നു. ‘ചോദ്യം ചെയ്യലിന്റെ തകർച്ചയും ജനാധിപത്യത്തിന്റെ ഭാവിയും ‘ എന്നാണ് പുറംചട്ടയിലെ സബ്ടൈറ്റിൽ തന്നെ. ഒരു പെണ്ണായതുകൊണ്ടും പുസ്തകം ചോദ്യങ്ങളെകുറിച്ചായതുകൊണ്ടും ഹൃദ്യമായ പ്രേരണയാണ് അതിന്റെ വായന. ചോദ്യം ചെയ്യലെന്നത് വെറുമൊരു പ്രവർത്തിയല്ലെന്നും ജനാധിപത്യ സങ്കലപങ്ങളിൽ ആഴത്തിൽ പതിച്ച ഒരു മൂല്യമാണതെന്നും ആൻഡ്രിയ എടുത്തുപറയുന്നു, പുത്തൻ ഭരണാധികാരികളോട് വിരൽചൂണ്ടി പറയുന്നപോലെ തോന്നും അതിന്റെ ഭാഷ.

Lights, Camera, Debate! എന്ന അവസാന അധ്യായം അമേരിക്കയിലെ ഭരണകർത്താക്കളുമായി മീഡിയയും ഓഡിയൻസും നടത്തുന്ന സംവാദങ്ങളെകുറിച്ചാണ്. കണ്ണുണ്ടെങ്കിൽ കാണാനും കാതുണ്ടെങ്കിൽ കേൾക്കാനുമായി അതിലെ ഒരു വാചകം ഉദ്ധരിക്കട്ടെ

“തുറന്നതും ചിന്താപരവും ക്രിയാത്മകവുമായ ചർച്ച ജനാധിപത്യത്തിന്റെ നിർണായക ഘടകമാണ്, പൗരന്മാർക്ക് അവരുടെ ചോദ്യങ്ങൾ ചോദിക്കാനും അവരുടെ ശബ്ദങ്ങൾ കേൾക്കാനുമുള്ള അവസരമെന്ന നിലയിലും തങ്ങളുടെ കഴിവ് നമ്മുടെ നേതാക്കൾക്ക് പ്രകടിപ്പിക്കാനുള്ള അവസരമെന്ന നിലയിലും നാടിന്റെ വെല്ലുവിളികൾ അതിജീവിക്കാനും ചോദ്യങ്ങൾ ആവശ്യമാണ്”ചോദ്യങ്ങൾ ഇല്ലാതാവുന്നതിന് തൊട്ടു മുൻപ് കേൾക്കുന്ന നിലവിളി അന്തസ്സ് ഇല്ലാതാവുന്നതിന്റേതായിരിക്കും .അതുകൊണ്ടുതന്നെ ഉത്തരം കിട്ടാനുള്ള ഒട്ടേറെ ചോദ്യങ്ങൾ ഇനിയുമുയർത്താനുണ്ട്. ചോദ്യങ്ങൾ ഇല്ലാതാക്കാൻ നടക്കുന്നവർക്ക് അങ്ങനെയൊരു നിലവിളിയുടെ കാര്യമുണ്ടാവില്ല.

കേൾക്കുന്നവർക്ക് ഭയമുണ്ടാക്കുന്ന ചോദ്യങ്ങൾ , ഒരിക്കലും ചോദിക്കുന്നവർക്ക് ഭാരമല്ലെന്നോർക്കണം , അത് പോലെ തിരിച്ചും ! അതെ, തിരച്ചിലുകൾ അവസാനിപ്പിക്കാൻ നേരമായി. സത്യമറിയാൻ ഇനി വേണ്ടത് ചോദ്യങ്ങൾ ചോദിക്കലാണ് , ചോദ്യം ചെയ്യലുകളാണ് !!

 

Related Topics

Share this story