Times Kerala

കോവിഡാനന്തര കാലത്ത് ഐറ്റി മേഖല ഒരുക്കുന്ന തൊഴില്‍ സാധ്യതകള്‍

 
കോവിഡാനന്തര കാലത്ത് ഐറ്റി മേഖല ഒരുക്കുന്ന  തൊഴില്‍ സാധ്യതകള്‍

സന്തോഷ് ചന്ദ്രശേഖര കുറുപ്പ്
( സി.ഇ.ഒ, ഐസിറ്റി അക്കാദമി ഓഫ് കേരള)

ലോകം കോവിഡ് മഹാമാരിയെ നേരിടുമ്പോഴും ജീവിതം സാധാരണഗതിയിലെത്തിക്കാന്‍ മനുഷ്യ സമൂഹം പുതിയ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്ന കാഴ്ച്ചയ്ക്കാണ് ലോകം സാക്ഷ്യം വഹിക്കുന്നത്. പലരുടെയും ദൈനംദിന ജീവിതം സാധാരണ നിലയിലല്ലെങ്കിലും അതിജീവിക്കാനും അവരുടെ ഉപജീവനമാര്‍ഗ്ഗം നിലനിര്‍ത്താനുമുള്ള പ്രധാന സഹായികളിലൊന്നായി ഡിജിറ്റല്‍ ടെക്‌നോളജി മാറിക്കഴിഞ്ഞു.

കോവിഡ് പ്രതിസന്ധി മൂലം വ്യവസായ ലോകം തകിടം മറിഞ്ഞു. ടൂറിസം, ഹോസ്പിറ്റാലിറ്റി, ഓയില്‍ ആന്‍ഡ് ഗ്യാസ്, ലക്ഷ്വറി ഗുഡ്‌സ്, ഓട്ടോമൊബൈല്‍, റിയല്‍ എസ്റ്റേറ്റ് മേഖലകള്‍ തുടങ്ങി നിരവധി വ്യവസായങ്ങളുടെ വളര്‍ച്ചാ നിരക്ക് ഗണ്യമായി താഴ്ന്നത് നാം കണ്ടതാണ്. വ്യവസായ വളര്‍ച്ച മന്ദഗതിയിലായതോടെ നമ്മുടെ തൊഴില്‍ വിപണിയും പ്രതിസന്ധിയിലായി.ലോകത്തെ പല രാജ്യങ്ങളിലും കഴിഞ്ഞ ഏതാനും ദശകങ്ങളിലെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മാ നിരക്കാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയില്‍, കോവിഡ് പ്രതിസന്ധി തൊഴിലില്ലായ്മ നിരക്ക് 24 ശതമാനമായി ഉയര്‍ത്തിയതായി കണക്കുകള്‍ പറയുന്നു. നമ്മുടെ കൊച്ച് കേരളം തൊഴില്‍ സാധ്യതകള്‍ക്കായി ഏറെ ആശ്രയിക്കുന്നത് മിഡില്‍ ഈസ്റ്റ് സമ്പദ് വ്യവസ്ഥയെ ആണ്. ഏകദേശം 5 ലക്ഷം കേരളീയര്‍ ഈ മേഖലയില്‍ തൊഴിലെടുക്കുന്നത്. എന്നാല്‍ നിലവിലെ പ്രതിസന്ധികാരണം ഏകദേശം 3 ലക്ഷം പേര്‍ക്ക് കേരളത്തിലേക്ക് മടങ്ങേണ്ട സ്ഥിതി വന്നു. പ്രവാസികളുടെ ഈ മടങ്ങിവരവ് നമ്മുടെ സംസ്ഥാനത്ത് വലിയ സാമ്പത്തിക, തൊഴില്‍ വെല്ലുവിളി ഉയര്‍ത്തി. മിഡില്‍ ഈസ്റ്റ് തൊഴില്‍ വിപണിയിലെ അസ്ഥിരത തുടരാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്. ഈ സാഹചര്യത്തിലാണ് കോവിഡാനന്തര ലോകത്തെ തൊഴില്‍ സാധ്യതകളെ കുറിച്ച് ഉദ്യോഗാര്‍ത്ഥികളും തൊഴില്‍ അന്വേഷകരും വ്യക്തമായി അറിഞ്ഞിരിക്കേണ്ടത്. ഇനിയുള്ള കാലം എന്തിനാണ് പ്രാധാന്യം എന്ന് ചോദിച്ചാല്‍ അത് നൂതന സാങ്കേതികവിദ്യകള്‍ക്കാകും എന്ന് പറയേണ്ടി വരും. ഐറ്റി മേഖല നിലവിലെ പ്രതിസന്ധി സാഹചര്യം നേരിടുന്നതിന്് വളരെ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഐറ്റി രംഗത്തെ നൂതന സാങ്കേതികവിദ്യകളായ ഡാറ്റാ സയന്‍സ്, റോബോട്ടിക് പ്രോസസ് ഓട്ടമോഷന്‍, വിര്‍ച്വല്‍ റിയാലിറ്റി, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്് എന്നിവയിലാണ് കോവിഡ് കാലത്ത് ഏറെ മുന്നേറ്റം ഉണ്ടായതെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.

കോവിഡ് 19 കാലഘട്ടത്തിലൂടെ ലോകം സഞ്ചരിക്കുമ്പോള്‍ ലോകരാജ്യങ്ങളെല്ലാം ഐറ്റി രംഗത്തെ നൂതന സാങ്കേതികവിദ്യയായ ഡാറ്റാ അനലിറ്റിക്‌സ് വന്‍ തോതില്‍ ഉപയോഗിച്ചിരുന്നതായി നാം കണ്ടതാണ്. വിവിധ തലങ്ങളില്‍ ജനങ്ങള്‍ക്കിടയിലെ രോഗ വ്യാപന തോത് കണക്കാക്കുന്നതിനും പ്രവചന മാതൃകകള്‍ സൃഷ്ടിക്കുന്നതിനും മറ്റും ആരോഗ്യവകുപ്പിന് ഏറെ ഗുണം ചെയ്ത സാങ്കേതിക വിദ്യയായിരുന്നു ഡാറ്റാ അനലിറ്റിക്‌സ്. അതുപോലെ തന്നെ ആരോഗ്യമേഖല പ്രയോജനപ്പെടുത്തിയ മറ്റൊന്നാണ് ശ്രവ്യ-ദൃശ്യ സാങ്കേതികവിദ്യ. രോഗികളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്താതെ വിദൂരമെഡിക്കല്‍ കണ്‍സള്‍ട്ടേഷനു വേണ്ടിയായിരുന്നു ശ്രവ്യ-ദൃശ്യസാങ്കേതികവിദ്യയെ ആരോഗ്യ മേഖല ആശ്രയിച്ചത്. ഇത്തരത്തില്‍ നൂതനസാങ്കേതികവിദ്യയുടെ ആവശ്യകത കൂടുമ്പോള്‍ ഈ രംഗത്്‌തെ തൊഴില്‍ സാധ്യതയും വര്‍ദ്ധിക്കുകയാണ്. എന്നാല്‍ ഇത്തരം മേഖലകളില്‍ കഴിവുള്ളവരുടെ ലഭ്യതക്കുറവാണ് ഇപ്പോള്‍ വ്യവസായലോകം നേരിടുന്ന വെല്ലുവിളി. ഈ അഭാവമാണ് നാം പ്രയോജനപ്പെടുത്തേണ്ടത്. കോവിഡാനന്തര കാലത്ത് രാജ്യത്തിനകത്തും പുറത്തും ഇത്തരം വിദഗ്ദ്ധരുടെ ആവശ്യകത ഏറുന്നതിനാല്‍ ഈ മേഖലയില്‍ നൈപുണ്യം നേടുകയെന്നത് തൊഴില്‍ വിപണിയില്‍ ഡിമാന്റ് വര്‍ദ്ധിപ്പിക്കാന്‍ അവസരമൊരുക്കും.

കോവിഡ് കാലത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ ഇ-കൊമേഴ്സ്, അദ്ധ്യാപനം, വിനോദം, ഇ-ഗവേണന്‍സ് പോലുള്ള ഡിജിറ്റല്‍ സേവനങ്ങളുടെ ഉപയോഗം വര്‍ദ്ധിച്ചതായി മനസിലാക്കാന്‍ കഴിയും. കോവിഡ് -19 കാലയളവില്‍ ഡാറ്റാ ഉപയോഗം 47 ശതമാനവും ഇന്റര്‍നെറ്റ് ഉപയോഗം 55 ശതമാനവും വര്‍ദ്ധിച്ചതായി കണക്കുകള്‍ പറയുന്നു. ഇത്തരത്തില്‍ ഇന്റര്‍നെറ്റ് ഉപഭോഗത്തില്‍ വര്‍ദ്ധനയുണ്ടായത് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിന്റെ സാധ്യതയും വര്‍ദ്ധിപ്പിച്ചു. സാധാരണക്കാര്‍ ഉള്‍പ്പെടെയുള്ളവരുടെ ഡിജിറ്റല്‍ ഉപയോഗം വര്‍ദ്ധിച്ചത് സൈബര്‍ ലോകത്ത് സര്‍ക്കാരുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും പുതിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്. അതിനാല്‍ തന്നെ ഈ കാലയളവില്‍ സൈബര്‍ സുരക്ഷാ നിക്ഷേപങ്ങള്‍ വര്‍ദ്ധിക്കുകയും മേഖലയ്ക്ക് കൂടുതല്‍ പ്രാധാന്യം ലഭിക്കുകയും ചെയ്തു. കോവിഡ് കാലത്ത് മറ്റു രംഗങ്ങള്‍ക്ക് എന്ന പോലെ ബിസിനസ് രംഗത്തും സൈബര്‍ സുരക്ഷയ്ക്കും പ്രാധാന്യം ഏറിയിട്ടുണ്ട്. എല്ലാ ബിസിനനസുകളും ഇന്റര്‍നെറ്റിലേക്ക് മാറിയതോടെ സൈബര്‍ സുരക്ഷയുടെ പ്രധാന്യം വര്‍ദ്ധിപ്പിക്കേണ്ട സാഹചര്യമാണ് നിലവില്‍. അതിനാല്‍ സൈബര്‍ സെക്യൂരിറ്റി കോഴ്‌സും വരുംകാലത്ത് ഏറെ ഡിമാന്‍ഡ് സൃഷ്ടിക്കുന്നുണ്ട്. കോവിഡ് കാലം പല വഴികളും അടച്ചെങ്കിലും മറ്റു നൂതന മാര്‍ഗങ്ങള്‍ തുറക്കാന്‍ ഐറ്റി മേഖലയ്ക്ക് കഴിയുന്നുണ്ട്. വരുംകാലത്ത് ഏറെ തൊഴില്‍ സാധ്യത നല്‍കുന്ന മറ്റൊരു രംഗമാണ് എക്‌സ്റ്റെന്‍ഡഡ് റിയാലിറ്റി.

ഡിജിറ്റല്‍ സേവനങ്ങള്‍ വര്‍ദ്ധിച്ചതോടെ സ്ഥാപനങ്ങള്‍ ഓണ്‍ലൈന്‍ സേവനത്തിലേക്ക് വഴിമാറുകയും ഉപഭോക്താക്കള്‍ക്ക് റിയല്‍ലൈഫ് ഉപഭോക്തൃ അനുഭവം സമ്മാനിക്കുവാന്‍ നൂതനസാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു. ഓഗ്മെന്റഡ്, എക്‌സ്‌റ്റെന്‍ഡഡ് റിയാലിറ്റി വിദ്യകളാണ് ഇതിനായി പ്രയോജനപ്പെടുത്തുന്നത്. ഇത്തരം സാങ്കേതികവിദ്യകളുടെ സഹായത്തോടെ യഥാര്‍ത്ഥ ഉപഭോക്ത്യ അനുഭവത്തിന്റെ ഭംഗി നഷ്ടപ്പെടുത്താതെ മികവുറ്റ ഉപഭോക്തൃ രീതി ജനങ്ങളിലേക്ക് എത്തിക്കുകയാണ് ബിസിനസ് സ്ഥാപനങ്ങള്‍. നൂതന സാങ്കേതിക വിദ്യയിലൂടെ ഉപഭോക്തൃ അനുഭവത്തിന്റെ പുതിയതലത്തിലേക്കാണ് ഉപഭോക്താക്കളെ സാങ്കേതിക വിദഗ്ദ്ധര്‍ എത്തിക്കുന്നത്. ഇത്തരം സാങ്കേതിക വിദ്യകള്‍ ഗെയിമിംഗ് മേഖലയില്‍ മാത്രമല്ല ഇന്റര്‍നെറ്റ് വഴിയുള്ള മറ്റു ബിസിനസ് രംഗങ്ങള്‍ക്കും മികച്ച അവസരം നല്‍കുന്നുണ്ട്. അതിനാല്‍ തന്നെ ഈ രംഗത്ത് പ്രാവീണ്യം നേടുന്നവര്‍ക്ക് തൊഴില്‍ വിപണിയില്‍ കൂടുതല്‍ അവസരം ലഭിക്കുമെന്നതില്‍ സംശയമില്ല.

തൊഴില്‍ സാധ്യതയേറിയ മറ്റൊരു രംഗമാണ് റോബോട്ടിക് പ്രോസസ് ഓട്ടമോഷന്‍.ആഗോള സാമ്പത്തിക മാന്ദ്യം ബിസിനസ് രംഗത്തെയും പ്രതികൂലമായി ബാധിക്കുമ്പോള്‍ മേഖലയുടെ അതിജീവനത്തിനായുള്ള പ്രധാന പോംവഴിയായാണ് റോബോട്ടിക് പ്രോസസ് ഓട്ടെമോഷന്‍ കണക്കാക്കപ്പെടുന്നത്. കമ്പനികളുടെയും സ്ഥാപനങ്ങളുടെയും അതിജീവനമാര്‍ഗമാകും ഈ സാങ്കേതിക വിദ്യ. പ്രവര്‍ത്തനച്ചെലവ് ശരാശരി 35% കുറയ്ക്കുന്നതിനും (സാഹചര്യം തുടരുകയാണെങ്കില്‍ കൂടുതല്‍ ഉയരത്തിലേക്ക് പോകാന്‍ സാധ്യതയുണ്ട്) പ്രവര്‍ത്തന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള സുപ്രധാന പങ്ക് വഹിക്കുക റോബോട്ടിക് പ്രോസസ് ഓട്ടോമേഷനാകും. സാങ്കേതികവിദ്യയില്‍ കഴിവ് തെളിയിക്കുന്നവര്‍ക്ക് വന്‍ അവസരമാണ് ആഗോളതലത്തില്‍ ഇപ്പോള്‍ ഉള്ളത്. വരുംകാലത്ത് ഈ രംഗം ഏറെ വളരുമെന്നാണ് വിലയിരുത്തല്‍. കണക്കുകള്‍ പ്രകാരം വിദഗ്ദ്ധരുടെ ലഭ്യതക്കുറവാണ് ഇപ്പോള്‍ വിപണി നേരിടുന്ന വെല്ലുവിളി. ഈ അവസരം പ്രയോജനപ്പെടുത്താന്‍ നമുക്ക് കഴിഞ്ഞാല്‍ കോവിഡ് മൂലമുണ്ടായ തൊഴില്‍ പ്രതിസന്ധി പരിഹരിക്കാന്‍ കഴിയും. ഇത്തരം നൂതനപഠനങ്ങള്‍ വഴിതുറക്കുന്നത് ആഗോള തൊഴില്‍ വിപണിയിലേക്കാണ്. അതിനാല്‍ തന്നെ മികച്ച തൊഴില്‍ ദാതാക്കളെ കണ്ടെത്താനും നമുക്ക് കഴിയും. കൂടാതെ ഇന്ത്യയിലെയും തൊഴില്‍ വിപണിയിലെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ നൂതസാങ്കേതിക വിദ്യയിലുള്ള പ്രാവീണ്യം സഹായിക്കും.

മുഖ്യധാര ബിസിനസ് സ്ഥാപനങ്ങള്‍ ഐആര്‍ 4.0 സങ്കേതികവിദ്യ ഉപയോഗപ്പെടുത്താന്‍ തുടങ്ങിയിട്ട് കുറഞ്ഞത് മൂന്ന് വര്‍ഷമേ ആയിട്ടുള്ളു. എന്നാല്‍ കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നിരവധി വ്യവസായ മേഖലകള്‍ അവരുടെ സേവനങ്ങള്‍ ഡിജിറ്റല്‍ ആക്കിയതോടെ ഫുള്‍ സ്റ്റാക്ക് ഡവലപ്‌മെന്റ്, റോബോട്ടിക്‌സ് പ്രോസസ് ഓട്ടോമേഷന്‍, ഡാറ്റാ സയന്‍സ് എന്നീ രംഗങ്ങളില്‍ യുവതലമുറയ്ക്ക് തൊഴിലവസരങ്ങള്‍ ലഭിക്കുമെന്നാണ് വിലയിരുത്തല്‍. കൂടാതെ അനലിറ്റിക്‌സ്, മെഷീന്‍ ലേണിംഗ് / ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സൈബര്‍ സെക്യൂരിറ്റി, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, എക്‌സ്റ്റെന്‍ഡഡ് റിയാലിറ്റി (എക്‌സ്ആര്‍) എന്നിവയുടെ പ്രാധാന്യവും സാധ്യതയും അടുത്ത മൂന്ന് വര്‍ഷത്തേക്ക് ഉയര്‍ന്ന തോതില്‍ തുടരുമെന്നും പറയുന്നു. ഇത്തരം കോഴ്‌സുകള്‍ ഇപ്പോള്‍ പഠിക്കാന്‍ വലിയ അവസരങ്ങള്‍ കേരളത്തില്‍ തന്നെയുണ്ട്. നോര്‍ക്കയുടെ സ്‌കോളര്‍ഷിപ്പോടെ ഇപ്പോള്‍ നൂതന സാങ്കേതികവിദ്യകളില്‍ പരിശീലനം നേടാന്‍ കേരളത്തില്‍ അവസരമുണ്ട്. സര്‍ക്കാര്‍ സ്വകാര്യ പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കുന്ന ഐസിറ്റി അക്കാദമി ഓഫ് കേരളയാണ് ഈ കോഴ്‌സുകള്‍ നല്‍കുന്നത്. ലോകത്തിന്റെ ഏത് കോണിലുള്ള മലയാളികള്‍ക്കും ഓണ്‍ലൈന്‍ വഴി കോഴ്‌സില്‍ പങ്കെടുക്കാമെന്നതാണ് പ്രത്യേകത. നോര്‍ക്കയുടെ 75 ശതമാനം സ്‌കോളര്‍ഷിപ്പും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് -047127008/11/12/13, 8078102119.

Related Topics

Share this story