Times Kerala

പുത്തൻ മന്ദിരത്തിൽ പുത്തന്‍തോപ്പ് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റർ

 
പുത്തൻ മന്ദിരത്തിൽ പുത്തന്‍തോപ്പ് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റർ

തിരുവനന്തപുരം: തീരദേശ മേഖലയുടെ സാമൂഹിക പശ്ചാത്തലം വികസിപ്പിക്കുന്നതിനു സംസ്ഥാന സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കി വരികയാണെന്നു ഫിഷറീസ് മന്ത്രി ജെ. മേഴ്സികുട്ടി അമ്മ പറഞ്ഞു.

പദ്ധതികളുടെ പൂര്‍ത്തികരണത്തോടെ തീരദേശ സമൂഹത്തിന് കൂടുതല്‍ മെച്ചപ്പെട്ട ജീവിതം ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു.പുത്തന്‍തോപ്പ് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ പുതിയ കെട്ടിടത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

തീരമേഖലയുടെ വികസനത്തിന്റെ ഭാഗമായി ആശുപത്രികള്‍, സ്‌കൂളുകള്‍, മാര്‍ക്കറ്റുകള്‍ തുടങ്ങിയ വിവിധ പദ്ധതികളുടെ നിര്‍മാണം പുരോഗമിക്കുകയാണ്.സമയബന്ധിതമായി ഈ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി ഉറപ്പുനല്‍കി.3.66 കോടി ചെലവിലാണു പുത്തന്‍തോപ്പ് കമ്യൂണിറ്റി സെന്ററില്‍ പുതിയ കെട്ടിടം നിര്‍മിച്ചത്.

ഇരുനിലകെട്ടിടത്തിന്റെ താഴത്തെ നിലയില്‍ ഒ.പി, ഒബ്‌സര്‍വഷന്‍ റൂം, ഫര്‍മസി തുടങ്ങിയവയും മുകളിലത്തെ നിലയില്‍ ഐപി വാര്‍ഡുകളുമാണ് സജീകരിച്ചിരിക്കുന്നത്.17 ബെഡ്ഡുകള്‍ വീതം ഇടാന്‍ കഴിയുന്ന രണ്ട് ഐപി വാര്‍ഡുകളാണ് ഇവിടെയുളളത്.ഹെല്‍ത്ത് സെന്ററിന് ആവശ്യമായ എല്ലാ ഉപകരണങ്ങളും പദ്ധതിയില്‍ ഉള്‍പ്പെടുത്തി നല്‍കിയിട്ടുണ്ട്.

ഭൗതിക സാഹചര്യം വികസിപ്പിക്കുന്നതിലൂടെ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ നിലവാരം ഇനിയും ഉയര്‍ത്താന്‍ സാധിക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി പറഞ്ഞു.

പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാനിബ ബീഗം, കഠിനംകുളം പഞ്ചായത്ത് പ്രസിഡന്റ് പി. ഫെലിക്‌സ്, ജില്ലാ പഞ്ചായത്ത് അംഗം എം ജലീല്‍, ബ്ലോക്ക് – ഗ്രാമ പഞ്ചായത്തംഗങ്ങള്‍, ഫിഷറീസ് ഡയറക്ടര്‍ എം.ജി. രാജമാണിക്യം തുടങ്ങിയവര്‍ പങ്കെടുത്തു.

Related Topics

Share this story