ഭര്‍ത്താവ് മരിച്ചതിന് പിന്നാലെ കുളത്തില്‍ ചാടിയ ഭാര്യയും മകളും മരിച്ചു; മറ്റൊരു മകള്‍ ആശുപത്രിയില്‍
ചെന്നൈ: ഭര്‍ത്താവ് മരിച്ചതിന് പിന്നാലെ കുളത്തില്‍ ചാടിയ ഭാര്യയും മകളും മരിച്ചു. മറ്റൊരു മകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാഗര്‍കോവില്‍ ഒഴുകിനശ്ശേരി ചന്ദന മാരിയമ്മന്‍ സ്ട്രീറ്റിലെ വടിവേല്‍ മുരുകന്‍ (78), ഭാര്യ പങ്കജം (67), മകള്‍ മാല (46) എന്നിവരാണ് മരിച്ചത്. മൈഥിലി (47) ആണ് ചികിത്സയിലുള്ളത്.ചൊവ്വാഴ്ച പുലർച്ചെ അഞ്ചുമണിയോടെ ശുചീന്ദ്രത്തിന് സമീപം നല്ലൂരിലെ ഇളയ നയിനാർ കുളത്തിൽ മൂന്നുപേർ മുങ്ങിത്താഴുന്നത് കണ്ട നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്.തുടർന്ന് ശുചീന്ദ്രം ഇൻസ്പെക്ടർ ജയചന്ദ്രന്റെ നേതൃത്വത്തിലെത്തിയ പോലീസ് മൂന്നു പേരെയും കരയ്ക്കെടുത്തെങ്കിലും പങ്കജത്തെയും മാലയെയും രക്ഷിക്കാനായില്ല.അതേസമയം, മൂന്നു പേരുടെയും കൈകൾ തുണികൊണ്ട് ബന്ധിച്ച നിലയിലായിരുന്നു.
വീട്ടിൽ അച്ഛൻ മരിച്ചുകിടക്കുകയാണെന്നും മറ്റ് ആശ്രയമൊന്നുമില്ലാത്തതിനാൽ അമ്മയും സഹോദരിയും താനും ആത്മഹത്യ ചെയ്യാൻ തീരുമാനിക്കുകയായിരുന്നുവെന്നും ആത്മഹത്യാ ശ്രമത്തിൽ നിന്നും രക്ഷപ്പെട്ട മൈഥിലി പോലീസിനോടു പറഞ്ഞു. തുടർന്ന് ഒഴുകിനശ്ശേരിയിലെ വീട് പരിശോധിച്ച പോലീസ് വടിവേൽ മുരുകന്റെ മൃതദേഹം കണ്ടെത്തി. മരപ്പണിക്ക് പോയിരുന്ന വടിവേൽ മുരുകന്റെ വരുമാനത്തിലാണ് കുടുംബം ജീവിച്ചിരുന്നത്. രണ്ട് മക്കളും വിവാഹിതരായിരുന്നില്ല.
ഏതാനും ദിവസങ്ങളായി അസുഖബാധിതനായിരുന്ന വടിവേൽ മുരുകൻ തിങ്കളാഴ്ച രാത്രിയോടെയാണ് മരിച്ചത്. മൃതദേഹം സംസ്കരിക്കാൻ പോലും മാർഗമൊന്നും കാണാതിരുന്നതിനെ തുടർന്ന് ഭാര്യയും മക്കളും പുലർച്ചെ മൂന്നു മണിയോടെ ശുചീന്ദ്രത്തിലേക്ക് തിരിച്ചു. അഞ്ചു കിലോമീറ്ററോളം നടന്നാണ് നല്ലൂർ കുളത്തിന്റെ കരയിലെത്തിയത്.