ടി പി സെന്‍കുമാര്‍ ആത്മഹത്യക്ക് ശ്രമിച്ചു, രക്ഷിക്കണം.! കണ്‍ട്രോള്‍ റൂമിലേക്ക് വന്ന സന്ദേശത്തിൽ വട്ടംകറങ്ങി പോലീസ്
തിരുവനന്തപുരം: മുന്‍ പൊലീസ് മേധാവി ടി പി സെന്‍കുമാര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന തരത്തിൽ കൺട്രോൾ റൂമിലേക്കെത്തിയ വ്യാജസന്ദേശത്തേത്തുടര്‍ന്ന് പൊലീസ് പുലര്‍ച്ചെ പരക്കം പാഞ്ഞത് മണിക്കൂറുകള്‍. ‘മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരിക്കുന്നു. ഉടനെ വരണം, രക്ഷിക്കണം’ എന്നായിരുന്നു കൺട്രോൾ റൂമിലേക്കെത്തിയ ഫോണ്‍വിളി. തിങ്കളാഴ്ച്ച പുലര്‍ച്ചെ തിരുവനന്തപുരത്തെ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്കാണ് ഫോണ്‍ സന്ദേശമെത്തിയത്.സന്ദേശം ഉടനെ തൃശൂര്‍ കണ്‍ട്രോള്‍ റൂമിന് കൈമാറി. കാനാട്ടുകര മേഖലയിലെ ഫ്‌ളാറ്റിലാണ് ടി പി സെന്‍കുമാര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത് എന്നായിരുന്നു സൂചന. ഫോണില്‍ കിട്ടിയ വിവരങ്ങളനുസരിച്ച് വെസ്റ്റ് പൊലീസ് അന്വേഷണം തുടങ്ങി. കാനാട്ടുകരയിലെ ഫ്‌ളാറ്റുകളിലേക്ക് പൊലീസ് കുതിച്ചെത്തി. ആളുകളെ വിളിച്ചുണര്‍ത്തി വിവരങ്ങള്‍ തിരക്കി. ഉറക്കം നഷ്ടപ്പെട്ടതിന്റെ ദേഷ്യം പലരും പ്രകടിപ്പിച്ചെങ്കിലും സഹകരിച്ചു. അന്വേഷിച്ച് മടുത്ത പൊലീസ് ഒടുവില്‍ സന്ദേശമെത്തിയ ഫോണ്‍ നമ്പര്‍ പിന്തുടര്‍ന്നു. കാനാട്ടുകരയില്‍ ഫ്‌ളാറ്റില്‍ താമസിച്ചിരുന്ന പ്രായം ചെന്ന സ്ത്രീയാണ് വിളിച്ചതെന്ന് കണ്ടെത്തി. മുന്‍ അധ്യാപികയായ ഇവര്‍ക്കെതിരെ കേസെടുത്തു. ഇവര്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ് പറയുന്നത്.