മണ്ണിടിച്ചിൽ ദുരന്തം ഉണ്ടായ പെട്ടിമുടിയിൽ ജനവാസം പാടില്ലെന്ന് ജിയോളജിക്കൽ സർവേ റിപ്പോർട്ട്
പെട്ടിമുടി: മണ്ണിടിച്ചിൽ ദുരന്തം ഉണ്ടായ പെട്ടിമുടി നിലവിലെ സാഹചര്യത്തിൽ അതീവ പരിസ്ഥിതി ദുർബലപ്രദേശമാണെന്നും, ഈ മേഖലയിൽ ജനവാസം അനുവദിക്കരുതെന്നും ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട്. ദുരന്തത്തിനു കാരണം അതിതീവ്രമഴയാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഒരാഴ്ചയായി പെയ്ത അതിതീവ്രമഴയാണ് മണ്ണിടിച്ചിൽ ഉണ്ടാകാനുള്ള പ്രധാന കാരണം. ദുരന്തം നടന്ന ആഗസ്റ്റ് ആറിന് 24.26 സെ.മീ. മഴയാണ് പെട്ടിമുടിയിൽ പെയ്തത്. ജൂലൈ 30 മുതൽ ആഗസ്റ്റ് 10വരെ ശക്തമായ മഴയും ലഭിച്ചു. തുടർന്ന് വനമേഖലയോട് ചേർന്ന് ഉരുൾപൊട്ടി വെള്ളത്തോടൊപ്പം പാറക്കല്ലുകൾ ഒഴുകിയെത്തി ലയങ്ങളുടെ മേൽ പതിക്കുകയായിരുന്നു എന്നും ജിയളോജിക്കൽ സർവേ അധികൃതർ സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് മെംബർ സെക്രട്ടറിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.