ഇരുമ്പ് പൈപ്പ് കൊണ്ട് തലയ്ക്കടിച്ച് സ്വര്‍ണ്ണം കവരുന്ന രണ്ട് അക്രമികള്‍ തൃശ്ശൂരിൽ; ചിത്രം പുറത്ത് വിട്ട് പോലീസ്; ജാഗ്രത പാലിക്കണമെന്നും നിർദ്ദേശം
തൃശൂര്‍: റിപ്പര്‍ മോഡലില്‍ ഇരുമ്പ് പൈപ്പ് കൊണ്ട് തലയ്ക്കടിച്ച് സ്വര്‍ണ്ണം കവരുന്ന രണ്ട് അക്രമികള്‍ തൃശ്ശൂര്‍ ജില്ലയിലുള്ളതായി പോലീസ്. ഇവരെ കണ്ടെത്താന്‍ പൊതുജനത്തിന്റെ സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടു ഇവരുടെ സിസിടിവി ദൃശ്യങ്ങളും പോലീസ് പുറത്ത് വിട്ടു.പേരാമ്പ്രയിലെ കള്ളുഷാപ്പ് മാനേജരായ മനോജിനെയാണ് ഇവർ ആദ്യം ആക്രമിച്ചത്. ജൂണ്‍ 5 ന് ഷാപ്പിലെത്തിയ രണ്ട് പേര്‍ കള്ള് കുടിച്ച ശേഷം പാഴ്‌സല്‍ ചോദിച്ചു. പാഴ്‌സലെടുക്കുന്നതിനിടെ ഇരുമ്പ് പൈപ്പ് കൊണ്ട് തലയ്ക്കടിച്ച് മാല കവർന്ന ശേഷം കടന്നു കളയുകയായിരുന്നു. അടിയേറ്റ് ഗുരുതരമായി പരിക്കേറ്റ മനോജ് ആഴ്ചകളോളം ആശുപത്രിയിൽ ചികിത്സയിലായിരുന്നു.തുടർന്ന് ആഗസ്റ്റ് 28 നാണ് ഇവർ ആമ്പല്ലൂരിലെ തയ്യല്‍ക്കടയുടമയായ 38 കാരിയെ ആക്രമിച്ചത്. ഇത്തവണ അക്രമി ഒരാളായിരുന്നു. രണ്ട് സംഭവങ്ങളിലായി നാല് പവനോളം സ്വര്‍ണമാണ് കവര്‍ന്നത്. കവര്‍ച്ച പതിവായതോടെയാണ് പൊലീസ് പൊതുജനത്തിന്റെ സഹായം തേടിയത്.മാസങ്ങളോളം ശ്രമിച്ചാണ് കടകളില്‍ നിന്ന് ഇവരുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചത്. ഹെല്‍മറ്റ് വച്ച ദൃശ്യങ്ങളായതിനാല്‍ ആളുകളെ തിരിച്ചറിയാനായിട്ടില്ല. ഇവർ സഞ്ചരിച്ച ബൈക്കിന്റെ നമ്പറും ദൃശ്യങ്ങളിൽ വ്യക്തമല്ല. ഊടുവഴികളിലൂടെ സഞ്ചരിച്ചാണ് ഇവരുടെ കവര്‍ച്ച. പാലിയേക്കര ടോള്‍ പ്ലാസയിലൂടെയുള്ള സഞ്ചാരം ഇവര്‍ ബോധപൂര്‍വം ഒഴിവാക്കിയതായി പൊലീസ് കരുതുന്നു. കവര്‍ച്ച നടത്തുന്നു എന്നതിനേക്കാള്‍ തലയ്ക്കടിച്ച് കവര്‍ച്ച നടത്തുന്ന രീതിയാണ് ഭയാനകമെന്നാണ് പൊലീസ് കരുതുന്നത്. ഇവരെക്കുറിച്ച് സൂചന ലഭിക്കുന്നവര്‍ ചാലക്കുടി ഡിവൈഎസ്പിയെ ബന്ധപ്പെടാനാണ് നിര്‍ദേശം