മാതാപിതാക്കൾ ഇല്ലാത്ത സമയം നോക്കി ആദിവാസി കോളനിയിലെ വിദ്യാർത്ഥിനികളെ പീഡിപ്പിച്ചു; 52 കാരൻ അറസ്റ്റിൽ
തിരുവനന്തപുരം: ആദിവാസി കോളനിയിലെ പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. കല്ലാർ സ്വദേശിയായ സത്യചന്ദ്രൻ(52) ആണ് അറസ്റ്റിലായത്. തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലയായ വിതുരയിലാണ് സംഭവം. കുട്ടികളുടെ മാതാപിതാക്കൾ ജോലിയ്ക്ക് പോയ സമയങ്ങളിലാണ് പ്രതി കുട്ടികളെ പീഡനത്തിന് ഇരയാക്കിയത്. മാസങ്ങളായി ഇയാൾ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുകയായിരുന്നു എന്നാൽ പേടി കാരണം കുട്ടികൾ ഇക്കാര്യം പുറത്തു പറഞ്ഞിരുന്നില്ല. കടുത്ത മാനസിക സമ്മർദ്ദത്തിലായ വിദ്യാർത്ഥിനികളെ കൗൺസിലിങ്ങിന് വിധേയമാക്കിയതോടെയാണ് പീഡനവിവരം പുറം ലോകം അറിയുന്നത്. സാമൂഹ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ നടത്തിയ കൗൺസിലിങ്ങിലാണ് വിദ്യാർത്ഥിനികൾ പീഡനം തുറന്ന് പറഞ്ഞത്. തുടർന്ന് സാമൂഹ്യ പ്രവർത്തകർ ഇക്കാര്യം പോലീസിനെ അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.പ്രതിക്കെതിരെ പോക്‌സോ വകുപ്പുകൾ അനുസരിച്ചാണ് കേസ് രജിസ്റ്റർ ചെയ്തത്. വിതുര സി ഐ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.സ്ത്രീകളോടും കുട്ടികളോടും അപമര്യാദയായി പെരുമാറിയതിന് ഇയാൾക്കെതിരെ നേരത്തേയും കേസുള്ളതായാണ് റിപ്പോർട്ട്.