Times Kerala

കുമ്പള കൊലപാതകം: വൈരാഗ്യത്തിന് പിന്നിൽ ‘പെൺ വിഷയം’, പ്രതികളിൽ ഒരാൾ അറസ്റ്റിൽ, രണ്ടു പേർ ആത്മഹത്യ ചെയ്തു, നാലാമനായി തിരച്ചിൽ

 
കുമ്പള കൊലപാതകം: വൈരാഗ്യത്തിന് പിന്നിൽ ‘പെൺ വിഷയം’, പ്രതികളിൽ ഒരാൾ അറസ്റ്റിൽ, രണ്ടു പേർ ആത്മഹത്യ ചെയ്തു, നാലാമനായി തിരച്ചിൽ

കാസര്‍കോട്: കുമ്പളയില്‍ യുവാവിന്‍റെ ജീവനെടുത്തതിന് പിന്നിൽ വനിതാ സുഹൃത്തിനെ ചൊല്ലിയുള്ള തര്‍ക്കമെന്ന് റിപ്പോർട്ട്. സ്വകാര്യ ഓയില്‍ മില്ലിലെ ജീവനക്കാരനായ ഹരീഷ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മുഖ്യ പ്രതി ശ്രീകുമാറിനെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. അതേസമയം, കൊലപാതകം നടന്നു മണിക്കൂറുകൾക്കുള്ളിൽ അറസ്റ്റിലായ ശ്രീകുമാറിന്റെ രണ്ടു സുഹൃത്തുക്കളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കുമ്പള ശാന്തിപ്പള്ളം സ്വദേശികളായ റോഷൻ (21), മണി (19) എന്നിവരെയാണ് റബ്ബർ തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർക്കും കൃത്യത്തിൽ വ്യക്തമായ പങ്കുണ്ടായിരുന്നതായി പോലീസ് അറിയിച്ചു.

സംഭവ ദിവസം ജോലി കഴിഞ്ഞു വീട്ടില്‍ എത്തേണ്ട സമയം കഴിഞ്ഞിട്ടും ഹരീഷിനെ കാണാത്തതിനെത്തുടര്‍ന്ന് വീട്ടുകാര്‍ മൊബൈല്‍ഫോണില്‍ ബന്ധപ്പെട്ടെങ്കിലും കിട്ടിയില്ല. അതിനിടെ വഴിയാത്രക്കാരാണ് മീറ്ററുകള്‍ മാത്രം അകലെ രക്തത്തില്‍ കുളിച്ച നിലയില്‍ ഹരീഷിനെ കണ്ടെത്തുന്നത്. പൊലീസ് സംഘമെത്തി കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു.

കൊലപാതകമാണെന്ന് തിരിച്ചറിഞ്ഞ പൊലീസ് പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി. മണിക്കൂറുകൾക്കുള്ളിൽ തന്നെ പൊലീസ് ശ്രീകുമാര്‍ എന്ന വ്യക്തിയിലേക്ക് എത്തി. സ്ഥാപനത്തിലെ ജീവനക്കാരില്‍നിന്ന് ലഭിച്ച മൊഴികള്‍ അന്വേഷണസംഘത്തിന് സഹായകകരമായി. വനിതാ സുഹൃത്തുമായുള്ള ബന്ധത്തെച്ചൊല്ലി ഇതിന് മുന്‍പും ഇരുവരും വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടതായുള്ള സൂചന പൊലീസിന് ലഭിച്ചു. അങ്ങനെ നാളുകളായുള്ള വൈരാഗ്യം കൊലയിലേക്ക് എത്തിയത്.

ശ്രീകുമാറിനെ കസ്റ്റഡിയിൽ എടുത്തെങ്കിലും പ്രതി ഒറ്റക്കല്ല കൃത്യം നടത്തിയതെന്ന് മനസ്സിലായതോടെ സുഹൃത്തുക്കള്‍ക്കായി അന്വേഷണസംഘം വലവിരിച്ചു. ഇത് മനസ്സിലാക്കിയ 19 കാരന്‍ മണിയും 21 കാരന്‍ റോഷനും വീടിന് സമീപത്തെ റബര്‍ തോട്ടത്തിനുള്ളില്‍ തൂങ്ങിമരിച്ചത്.അതേസമയം, നാലാമന്‍ കൂടി പിടിയിലാകുന്നതോടെ കൃത്യം സംബന്ധിച്ച് കൂടുതല്‍ വ്യക്തത കൈവരും. കുമ്പള സി.ഐ. പി.പ്രമോദിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Related Topics

Share this story