തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ നാളെ മുതല്‍ ഭക്തര്‍ക്ക് പ്രവേശനം
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ നാളെ മുതല്‍ ഭക്തര്‍ക്ക് പ്രവേശനം. ശബരിമല ഒഴികെയുള്ള എല്ലാ ക്ഷേത്രങ്ങളിലും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നാളെ, ചിങ്ങം ഒന്ന് മുതല്‍ ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കാനാണ് തീരുമാനം. ഒരു സമയം അഞ്ച് പേര്‍ എന്ന നിലയില്‍ ഭക്തര്‍ക്ക് ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കാം. 10 വയസിന് താഴെയുള്ളവരെയും 65 വയസിന് മുകളിലുമുള്ളവരെയും ഇപ്പോള്‍ ക്ഷേത്രത്തിനുള്ളില്‍ പ്രവേശിപ്പിക്കില്ല. രാവിലെ ആറ് മണിക്ക് മുന്‍പും വൈകുന്നേരം 6.30 മുതല്‍ 7 മണിവരെയും ഭക്തര്‍ക്ക് ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശനം ഉണ്ടാവില്ല.ക്ഷേത്ര ദര്‍ശനത്തിന് എത്തുന്നവർ മാസ്‌ക് ധരിക്കണം. ആദ്യം വരുന്നവര്‍ ആദ്യം എന്ന രീതിയില്‍ ഭക്തരുടെ പ്രവേശനം ക്രമീകരിക്കും.ക്ഷേത്രത്തില്‍ എത്തുന്ന മുഴുവന്‍ ഭക്തജനങ്ങളുടെയും പേരും മേല്‍വിലാസവും ഫോണ്‍ നമ്പരും രജിസ്റ്ററില്‍ രേഖപ്പെടുത്തും. ഭക്തര്‍ക്ക് വഴിപാടുകള്‍ നടത്താം. അതേസമയം, ശ്രീകോവിലില്‍ നിന്ന് നേരിട്ട് പ്രസാദം വിതരണം ചെയ്യില്ല. പ്രസാദ വിതരണം പ്രത്യേക കൗണ്ടറുകള്‍ വഴി മാത്രമായിരിക്കും. ക്ഷേത്രക്കുളത്തില്‍ ഭക്തരെ കുളിക്കാനോ കൈകാലുകള്‍ കഴുകുന്നതിനോ അനുവദിക്കില്ല. ദര്‍ശനം കഴിഞ്ഞ് ഉടനെ തന്നെ ഭക്തര്‍ പുറത്തിറങ്ങി അടുത്തയാളിന് ദര്‍ശനത്തിന് വേണ്ട സൗകര്യം ഒരുക്കണം.