അമ്മയുടെ സഹോദരൻ ബലാത്‌സംഗം ചെയ്തു, ഗർഭിണിയായതോടെ ഭർത്താവ് കൈയ്യൊഴിഞ്ഞു, സ്വന്തം വീട്ടിൽ നിന്നും പുറത്താക്കി; പരാതിയുമായി യുവതി
പട്ന: അമ്മയുടെ സഹോദരൻ ബലാത്സംഗം ചെയ്തുവെന്ന പരാതിയുമായി യുവതി. ബീഹാർ കൈതാർ സ്വദേശിനിയായ ഇരുപതുകാരിയാണ് പരാതിയുമായി പോലീസിനെ സമീപിച്ചിരിക്കുന്നത്. പീഡനത്തെ തുടർന്ന് ഗർഭിണിയായെന്നും ഇതോടെ ഭർത്താവും സ്വന്തം വീട്ടുകാരും തന്നെ ഒഴിവാക്കുകയാണെന്നുമാണ് യുവതി പരാതിയിൽ പറയുന്നത്. സംഭവത്തിൽ അമ്മാവൻ ഉൾപ്പെടെ കുടുംബത്തിലെ നാല് പേർക്കെതിരെയാണ് യുവതി പരാതി നൽകിയിരിക്കുന്നത്. തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം അറിഞ്ഞ് ഭർത്താവ് തന്നെ ഉപേക്ഷിച്ചു, പിന്നാലെ മുത്തച്ഛൻ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങൾ ചേർന്ന് വീടിന് പുറത്താക്കാൻ ശ്രമിച്ചുവെന്നുമാണ് യുവതി പരാതിയിൽ പറയുന്നത്.
യുവതിയുടെ മാതാപിതാക്കൾ ജീവിച്ചിരുപ്പില്ല.. ഇതിനെ തുടർന്ന് മുത്തച്ഛനൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. മറ്റൊരു ജില്ലയിലേക്കാണ് വിവാഹം കഴിപ്പിച്ച് അയച്ചതെങ്കിലും മുത്തച്ഛൻ ഒറ്റയ്ക്കായിരുന്നതിനാൽ കഴിഞ്ഞ ഒൻപത് മാസമായി അദ്ദേഹത്തിനൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. ഇതിനിടെയാണ് മാതൃസഹോദരൻ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചത്. അതേസമയം, യുവതിയുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതി ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്.