ഉത്ര വധക്കേസ്: സൂരജിന്റെ അമ്മയേയും സഹോദരിയേയും വീണ്ടും ചോദ്യം ചെയ്യും
കൊല്ലം: അഞ്ചൽ ഉത്ര വധക്കേസില്‍ അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. മൂന്നൂറ് രേഖകളും 252 സാക്ഷികളും ഉള്‍പ്പെടുന്നതാണ് ആയിരം പേജുള്ള കുറ്റപത്രം. കൊലാപാതകം, കൊലപാതക ശ്രമം, ഗുരുതരമായി പരുക്ക് ഏല്‍പ്പിക്കല്‍, തെളിവ് നശിപ്പിക്കല്‍ ഉള്‍പ്പടെയുള്ള വകുപ്പുകൾ പ്രതി സൂരജിനെതിരെ ചുമത്തിയിട്ടുണ്ട്.കേസ്സിലെ രണ്ടാം പ്രതിയായിരുന്ന പാമ്പ് പിടിത്തകാരന്‍ സുരേഷിനെ നേരത്തെ കോടതി മാപ്പ് സാക്ഷി ആക്കിയിരുന്നു.കേസിന്റെ അതിവേഗ വിചാരണയ്ക്കായി അന്വേഷണ സംഘം ഹൈക്കോടതിയെ സമീപിക്കും.
അതേസമയം, ഗാര്‍ഹിക പീഡനക്കേസില്‍ ഒന്നാം പ്രതി സൂരജിന്റെ അമ്മയേയും സഹോദരിയേയും വീണ്ടും ചോദ്യം ചെയ്യും. വന്യജീവി സംരക്ഷണ നിയമപ്രകാരം വനംവകുപ്പ് എടുത്ത കേസുകളുടെ കുറ്റപത്രം അവസാനഘട്ടത്തിലാണ്. കൊലപാതക ശ്രമത്തിലും കൊലപാതകത്തിലും മറ്റുള്ളവരുടെ പങ്കുള്ളതായി പറയുന്നില്ല. രണ്ട് പ്രാവശ്യവും ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിക്കുന്നതിന് മുന്‍പ് ഗുളികകള്‍ നല്‍കി മയക്കിയിരുന്നതായും കുറ്റപത്രത്തില്‍ ഉണ്ട്. ആദ്യം അണലിയെ കൊണ്ട് കടിപ്പിച്ച് പരിക്കിന് ചികിത്സിക്കുന്നതിനിടയിലാണ് മെയ് ആറിന് മൂര്‍ഖനെ കൊണ്ട് കടിപ്പിച്ച് ഉത്രയെ സൂരജ് കൊലപ്പെടുത്തിയത്. കൊട്ടാരക്കര റൂറല്‍ എസ്സ് പി എസ്സ് ഹരിശങ്കറിന്‍റെ മേല്‍ നോട്ടത്തില്‍ ജില്ലാ ക്രൈബ്രാഞ്ച് സംഘമാണ് കേസ്സ് അന്വേഷിച്ചത്. 82 ദിവസം കൊണ്ടാണ് അന്വേഷണം പൂര്‍ത്തിയാക്കിയത്.