‘ആരെയും സുന്ദരിയാക്കും’ , പരസ്യത്തിൽ വീണത് നിരവധി പേർ; ഒടുവിൽ അനധികൃത സൗന്ദര്യ ശസ്ത്രക്രിയ നടത്തിവന്നിരുന്ന യുവതിക്കും പിടി വീണു
ഷാർജ: അനധികൃത സൗന്ദര്യ ശസ്ത്രക്രിയ നടത്തിവന്നിരുന്ന യൂറോപ്പുകാരിയായ യുവതി ദുബായിൽ അറസ്റ്റിൽ. യുവതിയുടെ ഫ്ലാറ്റിൽ പോലീസ് നടത്തിയ പരിശോധനയിൽ ശസ്ത്രക്രിയക്ക് ആവശ്യമുള്ള ഉത്പന്നങ്ങളുടെയും സാമഗ്രികളുടെയും വൻ ശേഖരം തന്നെ പിടികൂടി.
സമൂഹ മാധ്യമങ്ങളിലൂടെയായിരുന്നു യുവതി ഇടപാടുകാരെ കണ്ടെത്തിയിരുന്നത്. ‘ആരെയും സുന്ദരിയാക്കും’ എന്ന യുവതിയുടെ പരസ്യത്തിൽ നിരവധിപേർ വീണതായാണ് റിപ്പോർട്ട്.ഒരു ലക്ഷത്തിലേറെ ഫോളോവേഴ്സുള്ള തന്റെ ഇൻസ്റ്റാഗ്രാം പേജായിരുന്നു ഇതിന് പ്രധാനമായും മാർക്കറ്റിങ്ങിന് ഉപയോഗിച്ചിരുന്നത്.
ഇവരുമായി അപ്പോയ്ൻമെന്റ് എടുത്താണ് ആളുകൾ ശസ്ത്രക്രിയക്ക് എത്തിക്കൊണ്ടിരുന്നത്. അധികൃതരുടെ ലൈസൻസ് ഇല്ലാതെ ബോട്ടക്സ്, ഫില്ലേഴ്സ് തുടങ്ങിയ ശസ്ത്രക്രിയകൾ ഇവർ സ്വന്തം ഫ്ലാറ്റിൽ നടത്തിയിരുന്നതായി പോലീസ് പറയുന്നു.
മേഖലയിൽ ഇവർക്ക് യാതൊരു അറിവും ഇല്ലായിരുന്നുവെന്നും ഇന്റർനെറ്റിൽ ലഭിച്ച പ്രാഥമിക അറിവുകൾ വച്ചായിരുന്നു ഇവർ ശസ്ത്രക്രിയകൾ നടത്തിയിരുന്നതെന്നും പോലീസ് പറയുന്നു.കോവിഡ് കാരണം രാജ്യത്ത് പ്ലാസ്റ്റിക് സർജറി നടത്തുന്ന ആശുപത്രികളും ക്ലിനിക്കുകളും അടച്ചതോടെ ഇവർ ശസ്ത്രക്രിയയുമായി സജീവമായി. ഇതിലൂടെ ഇവർ വൻതുക സമ്പാദിച്ചിട്ടുണ്ട്.
ചികിത്സ ആവശ്യമുണ്ടെന്ന് പറഞ്ഞ് യുവതിയെ ബന്ധപ്പെട്ട വനിതാ രഹസ്യ പൊലീസാണ് യുവതിയെ കുടുക്കിയത്. ഫ്ലാറ്റിലേയ്ക്ക് ചെന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് യുവതിക്ക് ചികിത്സ ആരംഭിച്ചപ്പോൾ പൊലീസ് സംഘം ഫ്ലാറ്റ് വളയുകയായിരുന്നു.