Times Kerala

തനിച്ച് നടന്നു പോകുന്ന സ്ത്രീകളെ ബൈക്കിൽ എത്തി കടന്നു പിടിക്കും, ശല്യം സഹിക്കവയ്യാതെ ഞരമ്പ് രോഗിയെ വളഞ്ഞിട്ടു പിടികൂടി പഞ്ഞിക്കിട്ട് നാട്ടുകാർ; പ്രതിയുടെ ബൈക്കിന്റെ മുന്നിലും പിന്നിലും രണ്ടു നമ്പറുകൾ..

 
തനിച്ച് നടന്നു പോകുന്ന സ്ത്രീകളെ ബൈക്കിൽ എത്തി കടന്നു പിടിക്കും, ശല്യം സഹിക്കവയ്യാതെ ഞരമ്പ് രോഗിയെ വളഞ്ഞിട്ടു പിടികൂടി പഞ്ഞിക്കിട്ട് നാട്ടുകാർ; പ്രതിയുടെ ബൈക്കിന്റെ മുന്നിലും പിന്നിലും രണ്ടു നമ്പറുകൾ..

തിരുവല്ല: ബൈക്കിൽ കറങ്ങി നടന്ന് വഴിയാത്രക്കാരായ സ്ത്രീകളെ ലൈംഗികമായി ഉപദ്രവിച്ചിരുന്ന യുവാവ് ഒടുവിൽ പോലീസിന്റെ വലയിലായി. ചെങ്ങന്നൂർ ചെറിയനാട് തേൻ കുളത്തിൽ നിതിൻ ബാബു (24) ആണ് പിടിയിലായത്. തിരുവല്ല സ്വദേശിനി 17 വയസുകാരിയായ പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിച്ച കേസിൽ അന്വേഷണം നടക്കവെയാണ് ഇയാൾ പുളിക്കീഴ് പോലീസിന്റെ പിടിയിലായത്.

ഹെൽമെറ്റ് ധരിക്കാതെ ബൈക്കിൽ സഞ്ചരിക്കുന്ന പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിച്ചിരുന്നു. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെ പെരിങ്ങരയിൽ വെച്ച് നാട്ടുകാർ ചേർന്ന് ഇയാളെ വളഞ്ഞിട്ടു പിടികൂടിയിരുന്നു. തുടർന്ന് നാട്ടുകാരെ വെട്ടിച്ചു കടന്നുകളഞ്ഞ ഇയാളെ പിന്തുടർന്ന നാട്ടുകാർ ചേർന്ന് ഓടിച്ചിട്ട് പിടികൂടി പുളിക്കീഴ് പൊലീസിന് കൈമാറുകയായിരുന്നു. പുളിക്കീഴ് പൊലീസ് നിതിനെ തിരുവല്ല പൊലീസിന് കൈമാറി.സ്ത്രീ പീഡനം അടക്കമുള്ള വകുപ്പുകൾ ചുമത്തി കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

കഞ്ചാവ് ഉൾപ്പെടെയുള്ള മയക്കുമരുന്നുകൾക്ക് അടിമയായിരുന്ന പ്രതി കെട്ടിട നിർമ്മാണ തൊഴിലാളിയായിരുന്നു. രാവിലെ ജോലിക്ക് വരുമ്പോഴും തിരികെ മടങ്ങുമ്പോഴുമാണ് റോഡിലൂടെ തനിച്ച് നടന്നു പോകുന്ന സ്ത്രീകൾക്ക് നേരേ ഇയാൾ അതിക്രമം കാട്ടിയിരുന്നത്. അതേസമയം, ഇയാളുടെ ബൈക്കിന്റെ പിന്നിലെയും മുമ്പിലെയും നമ്പർ പ്ലേറ്റുകളിൽ വ്യത്യസ്തമായാണ് നമ്പർ രേഖപ്പെടുത്തിയിരുന്നത്. ബൈക്കും പൊലീസ് കസ്റ്റഡിൽ എടുത്തിട്ടുണ്ട്.

Related Topics

Share this story