ആറു മാസം മുമ്പ് യുവാവിന്‍റെ ജീവനെടുത്ത അപകടത്തില്‍ നിര്‍ത്താതെ പോയ കാറുടമ അറസ്റ്റില്‍
തൃശൂര്‍ ചെറുവത്തേരി സ്വദേശി ബിജീഷ് ആണ് കഴിഞ്ഞ ജനുവരിയില്‍ സുഹൃത്തിനൊപ്പം ബൈക്കില്‍ പോകുന്നതിനിടെ കാറിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത്. അപകട ശേഷം കാര്‍ നിര്‍ത്താതെ പോയി. ഈ കാര്‍ ആരുടേതാണെന്ന് കണ്ടെത്താന്‍ കഴിയാതെ വന്നതോടെ മരിച്ച ബിജീഷിന്റെ ഭാര്യ തൃശൂര്‍ റൂറല്‍ എസ്.പി: ആര്‍.വിശ്വനാഥന് പരാതി നല്‍കി. ഡി.സി.ആര്‍.ബി: ഡിവൈ.എസ്.പി: എ.രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അന്വേഷണം ഏറ്റെടുത്തു. തുടർന്ന് നടന്ന അന്വേഷണത്തിൽ തൃശൂര്‍ ഇരിങ്ങാലക്കുട അവിട്ടത്തൂര്‍ സ്വദേശി പ്രിന്‍സിന്റേതാണ് കാറെന്ന് പൊലീസ് തിരിച്ചറിഞ്ഞു.
അപകടം നടന്ന സ്ഥലത്തെ സിസിടിവിയില്‍ പതിഞ്ഞ കാര്‍ ആദ്യം നീല നിറത്തിലാണെന്ന് പൊലീസ് കരുതിയിരുന്നു. ചാര നിറത്തിലുള്ള കാറിനും രാത്രി സിസിടിവി ദൃശ്യങ്ങളില്‍ സമാനമായ നിറമാണെന്ന് പൊലീസ് വിലയിരുത്തി. ബ്ലാക്ക് വൈറ്റ് ചിത്രമാണ് സിസിടിവിയിലുള്ളത്. ചാര നിറത്തിലുള്ള കാറുകളുടെ ഉടമയെ കേന്ദ്രകരിച്ച് അന്വേഷണം നടത്തി. പ്രിന്‍സിന്റെ മൊബൈല്‍ ടവറുകള്‍ പരിശോധിച്ചപ്പോള്‍ സംഭവ ദിവസം അപകട സ്ഥലത്തുക്കൂടെ കടന്നുപോയതായും കണ്ടെത്തി. ഡി.സി.ആര്‍.ബി വിഭാഗം എ.എസ്.ഐ. കെ.പി.സുധീറാണ് കേസന്വേഷിച്ച് പ്രതിയെ പിടികൂടിയത്.