Times Kerala

യുവതി മരിച്ചത് അമിത രക്തസ്രാവത്തെ തുടർന്ന്; ജോലിക്കുള്ള അഭിമുഖത്തിനെന്നു പറഞ്ഞ് വീട്ടിൽനിന്ന് പോയ പെൺകുട്ടി യുവാവിനൊപ്പം ഹോട്ടലിൽ മുറിയെടുത്തു; യുവാവ് കസ്റ്റഡിയിൽ

 
യുവതി മരിച്ചത് അമിത രക്തസ്രാവത്തെ തുടർന്ന്; ജോലിക്കുള്ള അഭിമുഖത്തിനെന്നു പറഞ്ഞ് വീട്ടിൽനിന്ന് പോയ പെൺകുട്ടി യുവാവിനൊപ്പം ഹോട്ടലിൽ മുറിയെടുത്തു;  യുവാവ് കസ്റ്റഡിയിൽ

കൊച്ചി: ജോലിക്ക് വേണ്ടിയുള്ള അഭിമുഖത്തിനെന്നു പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ യുവതി അമിത രക്തസ്രാവത്തെ തുടർന്ന് മരിച്ച സംഭവത്തിൽ ഒരാൾ പോലീസിന്റെ കസ്റ്റഡിയിൽ. കൊച്ചി എടവനക്കാട് സ്വദേശിയായ യുവാവിനെയാണ് എറണാകുളം സെൻട്രൽ പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ആലപ്പുഴ എഴുപന്ന സ്വദേശിനിയായ 19കാരിയാണ് അമിത രക്തസ്രാവത്തെ തുടർന്ന് ബുധനാഴ്ച മരിച്ചത്.

എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലുള്ള ഹോട്ടൽ മുറിയിൽ ബുധനാഴ്ച രാവിലെ 11 മണിയോടെ ഇരുവരും റൂമെടുത്തിരുന്നു. തുടർന്ന് പെൺകുട്ടിക്ക് രക്തസ്രാവമുണ്ടായതോടെ യുവാവ് യുവതിയെ രണ്ടു മണിയോടെ അടുത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഈസമയം പെൺകുട്ടി മരിച്ച നിലയിൽ ആയിരുന്നെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.

പെൺകുട്ടി മരിച്ചെന്നു വ്യക്തമായതോടെ യുവാവ് ആശുപത്രിയിൽ നിന്നും കടന്നുകളയുകയായിരുന്നു. ഇതോടെ ആശുപത്രി അധികൃതർ സംഭവം പൊലീസിൽ അറിയിച്ചു.തുടർന്ന് പെൺകുട്ടിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഒപ്പമുണ്ടായിരുന്ന യുവാവിനെ സംബന്ധിച്ച വിവരങ്ങൾ പൊലീസിന് ലഭിച്ചു. ഇയാളെ കണ്ടെത്തി ചോദ്യം ചെയ്തപ്പോഴാണ് തന്നോടൊപ്പം പെൺകുട്ടി കൊച്ചി നഗരത്തിലെത്തിയതാണെന്നും മുറിയെടുത്തെന്നും മൊഴി നൽകിയത്. അതേസമയം, യുവതി ജോലിക്കായുള്ള ഇന്റർവ്യൂവിനാണ് നഗരത്തിലേക്കു പോയതെന്നായിരുന്നു വീട്ടുകാർ പറഞ്ഞത്. വൈകിട്ടോടെ ബന്ധുക്കളെത്തി മൃതദേഹം കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് അയയ്ക്കുകയായിരുന്നു. പോസ്റ്റ്മോർട്ടവും കോവിഡ് പരിശോധനയും നടത്തി നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറുമെന്ന് പൊലീസ് അറിയിച്ചു.

Related Topics

Share this story