ഡോക്ടറുടെ കുറിപ്പടിയില്ലെങ്കിലും ഇനി പൊതുജനങ്ങൾക്ക് അംഗീകൃത ലാബുകളിൽ നേരിട്ട് പോയി കൊവിഡ് പരിശോധന നടത്താം
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇനി മുതൽ ഡോക്ടറുടെ കുറിപ്പടിയില്ലെങ്കിലും പൊതുജനങ്ങൾക്ക് അംഗീകൃത ലാബുകളിൽ നേരിട്ട് പോയി കൊവിഡ് പരിശോധന നടത്താം. ആർടിപിസിആർ, ട്രൂനാറ്റ്, സിബിനാറ്റ്, ആന്‍റിജന്‍ പരിശോധനകൾ നടത്താം. ഡോക്ടറുടെ കുറിപ്പടി നിർബന്ധമില്ലെന്ന് സർക്കാർ ഉത്തരവിറക്കി. അതേസമയം തിരിച്ചറിയൽ കാർഡ്, സമ്മതപത്രം എന്നിവ നിർബന്ധമാണ്.
പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചാലും രോഗലക്ഷണങ്ങളില്ലെങ്കിൽ സൗകര്യമുള്ളവർക്ക് വീടുകളിൽ തന്നെ ചികിത്സയ്ക്കുള്ള സൗകര്യം തെരഞ്ഞെടുക്കാം. ലക്ഷണമുള്ളവരെയും ഗുരുതര നിലയിലുള്ളവരെയും ആരോഗ്യനിലയനുസരിച്ച് പ്രാഥമിക ചികിത്സാ കേന്ദ്രത്തിലേക്കോ കൊവിഡ് ആശുപത്രിയിലേക്കോ മാറ്റും. അതേസമയം, സർക്കാർ നിശ്ചയിച്ച നിരക്കായിരിക്കും പരിശോധനയ്ക്ക് ഈടാക്കുക.