Times Kerala

ആധാരം രജിസ്റ്റർ ചെയ്യണമെങ്കിൽ കിടപ്പിലായ ക്യാൻസർ രോഗി നേരിട്ടെത്തണം, അതും മൂന്നാം നിലയിലെ എന്റെ സീറ്റിൽ; മന്ത്രി ഇടപെട്ടതോടെ സബ് റജിസ്ട്രാറുടെ ‘സീറ്റ്’ തെറിച്ചു

 
ആധാരം രജിസ്റ്റർ ചെയ്യണമെങ്കിൽ കിടപ്പിലായ ക്യാൻസർ രോഗി നേരിട്ടെത്തണം, അതും മൂന്നാം നിലയിലെ എന്റെ സീറ്റിൽ; മന്ത്രി ഇടപെട്ടതോടെ സബ് റജിസ്ട്രാറുടെ ‘സീറ്റ്’ തെറിച്ചു

കട്ടപ്പന∙ ഭൂമിയുടെ റജിസ്ട്രേഷൻ നടപടികൾക്ക് ആംബുലൻസിലെത്തിയ കാൻസർ രോഗിയെ മൂന്നാം നിലയിലെ തന്റെ സീറ്റിനടുത്ത് എത്തിക്കണമെന്ന് വാശിപിടിച്ച സബ് റജിസ്ട്രാറുടെ പണി പോയി. കട്ടപ്പന സബ് റജിസ്ട്രാർ ഓഫിസിലെ ജി. ജയലക്ഷ്മിയെയാണ് മന്ത്രി ജി. സുധാകരന്റെ ഇടപെടലിൽ പ്രാഥമിക അന്വേഷണത്തെ തുടർന്ന് പുറത്താക്കിയത്. കരുണാശ്ശേരി ഗ്രാമപഞ്ചായത്ത് ഓഫിസിലെ ഡ്രൈവറും കട്ടപ്പന സ്വദേശിയുമായ സുനീഷ് ജോസഫിനാണ് ഈ ദുരവസ്ഥയുണ്ടായത്. ഇതിനു പിന്നാലെ സുനീഷ് മരിച്ചതോടെയാണു സംഭവം സമൂഹമാധ്യമങ്ങളിലൂടെ പുറത്തറിയുന്നത്.വിശദമായ അന്വേഷണത്തിനുശേഷം ഇവരെ സർവീസിൽനിന്ന് പുറത്താക്കണമെന്ന് മന്ത്രി ഉത്തരവിട്ടിട്ടുണ്ട്.

മന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം 

ക്യാൻസർ രോഗിയെ ബുദ്ധിമുട്ടിച്ച കട്ടപ്പന സബ് രജിസ്ട്രാറെ സസ്പെൻ്റ് ചെയ്തു.
കട്ടപ്പന സ്വദേശിയും സർക്കാർ ഉദ്യോഗസ്ഥനുമായ സനീഷ് ജോസഫ് ക്യാൻസർ രോഗബാധിതനായിരുന്നു. ഒഴിമുറി ആധാരം രജിസ്റ്റർ ചെയ്യുന്നതിലേയ്ക്കായി ഈ മാസം ആറിന് ആംബുലൻസിലാണ് അദ്ദേഹം സബ് രജിസ്ട്രാർ ഓഫീസ് പരിസരത്ത് എത്തിയത്.
കടുത്ത രോഗബാധിതനും കിടപ്പു രോഗിയായ അദ്ദേഹത്തെ കട്ടപ്പന മിനി സിവിൽ സ്‌റ്റേഷൻ്റെ മൂന്നാം നിലയിലുള്ള തൻ്റെ ഓഫീസിലെത്തിക്കണമെന്ന് രജിസ്ട്രാർ നിർബന്ധിച്ചു. കസേരയിലിരുത്തി അദ്ദേഹത്തെ മൂന്നാം നിലയിൽ എത്തിച്ചതിനു ശേഷമാണ് ആധാരം രജിസ്റ്റർ ചെയ്ത് നൽകാൻ തയ്യാറായത്.
കരുണാപുരം ഗ്രാമപഞ്ചായത്ത് ഓഫീസിലെ ഡ്രൈവറായി ജോലി നോക്കിയിരുന്ന സുനീഷ് ജോസഫ് അടുത്ത ദിവസം അന്തരിച്ചു.
സമൂഹമാധ്യമങ്ങളിലൂടെ വിവരം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ അദ്ദേഹത്തിൻ്റെ കുടുംബവുമായി ബന്ധപ്പെട്ട് വിവരങ്ങൾ അന്വേഷിച്ചു.
കോംപൗണ്ടിൽ പ്രവേശിച്ചപ്പോൾ തന്നെ ഓഫീസിലെത്തിയതായി കണക്കാക്കി വേണ്ട നടപടികൾ എടുക്കാൻ തുനിയാതെ മനുഷ്യത്വ രഹിതമായി പെരുമാറിയ കട്ടപ്പന സബ് രജിസ്ട്രാർ ജി.ജയലക്ഷ്മിയെ പ്രാഥമിക അന്വേഷണം നടത്തി സസ്പെൻ്റ് ചെയ്തു. ആസന്ന മരണനായിരുന്ന ഒരു ക്യാൻസർ രോഗിയോട് ദയാശൂന്യമായ നിലപാട് സ്വീകരിച്ച് വകുപ്പിന് കളങ്കമുണ്ടാക്കിയ ഇവരെ വിശദമായ അന്വേഷണം നടത്തി സർവ്വീസിൽ നിന്നും പുറത്താക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ഉത്തരവിട്ടിട്ടുണ്ട്. വിശദമായ റിപ്പോർട്ട് സമർപ്പിക്കുന്നതിന് നികുതി വകുപ്പ് ജോയിൻ്റ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സാമൂഹികവും മാനുഷികവും ഭരണപരവുമായി ഏറെ പ്രാധാന്യമുള്ള ഈ തീരുമാനം നിർഭാഗ്യവശാൽ മുഖ്യധാരാ മാധ്യമങ്ങൾ വേണ്ട പരിഗണനയോടെ റിപ്പോർട്ട് ചെയ്ത് കണ്ടില്ല.
വകുപ്പുകളുടേയും ചട്ടങ്ങളുടേയും ചതുരങ്ങൾക്കപ്പുറം മനുഷ്യസ്നേഹത്തിൻ്റെ അനുതാപത്തിൻ്റെ ചക്രവാളം കൂടി കാണാൻ Interpretation of Legislation അഥവാ നിയമത്തെ മനുഷ്യത്വം ചാലിച്ച് വ്യാഖ്യാനിക്കാൻ ഉദ്യാഗസ്ഥർക്ക് കണ്ണുണ്ടാവണം, മനസ്സുണ്ടാവണം.ഭൂരിഭാഗവും ആത്മസമർപ്പിതമായി ജോലി ചെയ്യുന്നവരും ജനോപകാരപ്രദമായ നിലപാടുകളുള്ളവരുമാണ്. എന്നാൽ പൊതു ജനങ്ങളോട് നിർദ്ദയമായി പെരുമാറുന്നവരോട് ഇടതു സർക്കാരിന് ദയയും ദാക്ഷണ്യവും ഒത്തുതീർപ്പുകളുമില്ല.

Related Topics

Share this story