സ്വാതന്ത്ര്യദിന പ്രസംഗം: ചരിത്രവും പ്രസക്തിയും
ആഗസ്റ്റ് 15ന് ഡല്‍ഹി ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തിയതിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നടത്തുന്ന പ്രസംഗമാണ് സ്വാതന്ത്ര്യദിന പ്രസംഗം.
ബ്രിട്ടീഷ് അടിമത്വത്തിനെതിരെ പോരാടി സ്വാതന്ത്ര്യമെന്ന ഭാരതീയരുടെ അവകാശം തിരികെ നേടിയെടുത്തതിന്‍റെ ഓര്‍മ്മ പുതുക്കലാണ് ആഗസ്റ്റ് 15. രാജ്യമെങ്ങും ത്രിവർണ പതാക വാനോളം ഉയരുമ്പോള്‍ വേഷത്തിന്‍റെയും ഭാഷയുടെയും അതിര്‍ത്തികളെല്ലാം മറന്ന് ഓരോ ഭാരതീയനും അഭിമാനത്തിന്‍റെ കൊടുമുടിയിലെത്തും. ബ്രിട്ടീഷ് സാമ്രാജ്യത്തിന്‍റെ അധിപന്മാരുടെ മുന്നിൽ നിശ്ചയദാര്‍ഢ്യത്തോടെ, ആത്മബലത്തോടെ പോരാടിയ പൂര്‍വികരുടെ കഥകള്‍ പുതുതലമുറക്കാര്‍ക്കായി വീണ്ടും വീണ്ടും അഭിമാനത്തോടെ പകർന്നു കൊടുക്കും ഓരോ ഭാരതീയനും.
1947 ഓഗസ്റ്റ് 14ന് അര്‍ധരാത്രിയില്‍ പാര്‍ലമെന്‍റിലെ ദര്‍ബാര്‍ ഹാളില്‍ സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ‘വിധിയുമായുള്ള കൂടിക്കാഴ്ച’ എന്ന പേരില്‍ നടത്തിയ പ്രസംഗം. ഏറ്റവും ശ്രദ്ധേയമായ സ്വാതന്ത്ര്യ പ്രഖ്യാപനമെന്ന നിലയില്‍ ലോകചരിത്രത്തിന്‍റെ താളുകളിൽ സുവര്‍ണ ലിപികളാൽ എഴുതിച്ചേര്‍ക്കപ്പെട്ടു. ‘ലോകം മുഴുവന്‍ ഉറങ്ങുന്ന സമയത്ത് ഇന്ത്യ പുതുജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും ഉണരുകയാണ്’ എന്നു പറഞ്ഞ് ജവഹര്‍ലാല്‍ നെഹ്റു നടത്തിയ ആ പ്രസംഗമാണ് ഇന്ത്യന്‍ സ്വാതന്ത്ര്യദിന പ്രസംഗങ്ങളുടെ ആദ്യത്തെ അധ്യായം. അന്ന് മുതല്‍ ഇന്നോളം രാജ്യം വളരെ ആകാംക്ഷയോടെ ഉറ്റ് നോക്കുന്നതാണ് സ്വാതന്ത്ര്യ ദിനത്തിലെ പ്രധാനമന്ത്രിയുടെ പ്രസംഗം.
ചെങ്കോട്ടയിലെ ലാഹോറി ഗെയ്റ്റിന് മുന്നിലെ തട്ടില്‍ നിന്നാണ് പ്രധാനമന്ത്രി സ്വാതന്ത്ര്യദിന പ്രസംഗം നടത്തുന്നത്. തന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്‍റെ നേട്ടങ്ങളും വിജയങ്ങളും രാജ്യം നേരിടുന്ന പ്രതിസന്ധികളും അവ പരിഹരിക്കുന്നതിനുള്ള മാർഗങ്ങളും എടുത്ത് പറയും. സ്വാതന്ത്ര്യം നേടിത്തന്ന ധീരപോരാളികളെയും പ്രസംഗത്തില്‍ സ്മരിക്കും.