അല്ലേലും ഈ മലയാളം കൊണ്ട് ഇനി ഒരു കാര്യോമില്ല , ആര്‍ക്കു വേണം ഇനി ഇതൊക്കെ?; മലയാളം പഠിച്ചിട്ടെന്തിനാണെന്ന് അന്ന് ചോദിച്ചു; ഐഎഎസ് നേടിയത് മലയാളം പഠിച്ച്’; കുറിപ്പ് വൈറൽ
ഇക്കുറി സിവില്‍ സര്‍വീസ് പരീക്ഷയില്‍ കേരളത്തില്‍ നിന്നുമുള്ള മത്സരാര്‍ത്ഥികള്‍ ഏറ്റവും അധികം തിരഞ്ഞെടുത്ത ഐച്ഛിക വിഷയം മലയാളമായിരുന്നു. ഈ അവസരത്തില്‍ മുഹമ്മദ് സജാദ് ഐഎഎസ് മലയാളത്തിന്റെ മഹത്വത്തെ കുറിച്ച് പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറല്‍ ആവുന്നത്.
സജാദിന്റെ കുറിപ്പ് ഇങ്ങനെ;
ഇത്തവണത്തെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ കേരളത്തില്‍ നിന്നുള്ള മത്സരാര്‍ഥികള്‍ ഏറ്റവും അധികം തിരഞ്ഞെടുത്ത ഐച്ഛിക വിഷയമായി മലയാളമായിരുന്നു. ഈ അവസരത്തില്‍ മലയാളത്തിന്റെ മഹത്വത്തെക്കുറിച്ചുള്ള ഓര്‍മപുതുക്കിയിരിക്കുകയാണ് മുഹമ്മദ് സജാദ് ഐഎഎസ്. സജാദിന്റെ കുറിപ്പ് ഇങ്ങനെ:
ഒരു നീണ്ട മധുര പ്രതികാര കഥയാണ്, മഹേഷിന്റെ പ്രതികാരമല്ല, മലയാളത്തിന്റെ പ്രതികാരം!
പത്താം ക്ലാസ് പരീക്ഷ റിസള്‍ട്ട് കഴിഞ്ഞു പ്ലസ് വണ്ണിനു അപേക്ഷിക്കുന്ന ടൈം. റിസള്‍ട്ട് തേപ്പ് ആയിരുന്നെങ്കിലും പത്തില്‍ പിഴച്ചാല്‍ പ്ലസ് ടു എന്ന ആവേശത്തില്‍ നിരത്തി മാങ്ങക്കെറിയുന്ന പോലെ എവിടേലും ഒക്കെ കിട്ടും എന്ന ആവേശത്തില്‍ അപേക്ഷകള്‍ ഫില്‍ ചെയ്തു കൊണ്ടിരുന്നു. ഏതോ ഒരു അപേക്ഷ ഫോമില്‍ ഒരു ചെറിയ മലയാള അക്ഷരത്തെറ്റ് വന്നു . ഇത് കണ്ടു കൊണ്ടിരുന്ന അറബി മാഷായ ഉപ്പാന്റെ ഭാഷാ സ്‌നേഹം ഉണര്‍ന്നു. ഇത്ര കാലമായിട്ടും മലയാളം മര്യാദക്ക് അറിയില്ലേ എന്ന് സ്‌നേഹത്തോടെ ശാസനം.
ഞാനും വിട്ടു കൊടുത്തില്ല , എപ്പോഴും രക്ഷിതാവാകും വരെ രക്ഷിതാക്കളെക്കാളും വിവരം മക്കള്‍ക്കാണല്ലോ, എഴുതിയത് തെറ്റാണെന്നു മനസിലായപോ ഞാന്‍ അധികം ഉരുളാന്‍ നിന്നില്ല. ഞാന്‍ വേറെ ഒരു ഐറ്റം ഇറക്കി . ഉപദേശിക്കാന്‍ വരുന്നവരോട് തര്‍ക്കുത്തരം പറയുന്നത് പണ്ടേ ഒരു വീക്‌നെസ് ആയിരുന്നു (ഇന്നും മാറ്റമൊന്നുമില്ല, ഇടക്കൊക്കെ അത് നല്ലതും ആണ് ).
അല്ലേലും ഈ മലയാളം കൊണ്ട് ഇനി ഒരു കാര്യോമില്ല , ആര്‍ക്കു വേണം ഇനി ഇതൊക്കെ?; (അല്ലേല്‍ ഞാന്‍ പൊളിച്ചേനെ ) പത്താം ക്ലാസ് കഴിഞ്ഞാല്‍ ദുനിയാവില്‍ മലയാളത്തിന്റെ റോള്‍ അവസാനിച്ചു എന്ന പതിനഞ്ചുകാരന്റെ കോണ്‍ഫിഡന്‍സ്ല്‍ ഞാന്‍ തട്ടി വിട്ടു. എന്ത് വില കൊടുത്തും കണ്ടു നിക്കുന്ന അനിയന്മാരുടെ മുന്‍പില്‍ സ്‌കോര്‍ ചെയ്യണം, ഉപ്പാക്ക് ബുദ്ധി ഉള്ളോണ്ട് ആ ഏറ്റു മുട്ടല്‍ അവിടെ അവസാനിച്ചു. തടി കയിച്ചിലായ ആശ്വാസത്തില്‍ പുറത്തു ഒരു വിജയീ ഭാവം ഒക്കെ വരുത്തി ന്യൂ ജെന്‍ ഡാ , എന്ന മട്ടില്‍ ഞാനും സീന്‍ വിട്ടു.
പിന്നെ സീന്‍ 2015 , അഞ്ചു വര്ഷം പഠിച്ചു നെറ്റ് ഒക്കെ കിട്ടിയ അഹങ്കാരത്തില്‍ സിവില്‍ സര്‍വീസിന് സോഷ്യോളജി എടുത്ത് പണി കിട്ടി ഇരിക്കുന്ന സമയം (നല്ലോണം പഠിച്ചാ സോഷ്യോളജിക്കു മാര്‍ക്ക് കിട്ടും, എനിക്ക് കിട്ടാത്തത് നോക്കണ്ട ).
ഓപ്ഷന്‍ മാറ്റിയെ തീരൂ . സുഹൃത്തുക്കളായ ഗോകുലും Gokul Vk സദ്ധാമും Saddam Navas എല്ലാം മലയാളം എടുത്ത് ആസ്വദിച്ച് പഠിക്കുന്ന കണ്ടപ്പോഴേ അങ്ങോട്ടൊരു ചാഞ്ചാട്ടം ഉണ്ടായിരുന്നു. ജോലിക്കിടയില്‍ പഠിച്ച് ഗോകുല്‍ മെയ്ന്‍സ് കേറിയപ്പോഴേ ഉറപ്പിച്ചു ഇത് തന്നെ നമ്മള്‍ തേടി നടന്ന ഓപ്ഷന്‍. (അവന്റെ കഴിവാണ്. മലയാളം കൊണ്ട് മാത്രം ആരും പാസ്സാവൂല)
അവസാനം കിളിച്ചുണ്ടന്‍ മാമ്പഴത്തിലേ ശ്രീനിവാസനെ പോലെ അനക്കെന്താ മുത്തേ ഒരു കൊയപ്പം എന്നും പറഞ്ഞ് മലയാളം തന്നെ ഉറപ്പിച്ചു. പക്ഷെ അപ്പോഴേക്ക് ഞാനീ കഥയൊക്കെ മറന്നിരുന്നു. പിന്നെ ഉത്തരമെഴുത്തു തുടങ്ങി ഇടക്ക് വന്നിരുന്ന അക്ഷരത്തെറ്റുകളാണ് ആ പഴയ അക്ഷരതെറ്റിനെ ഓര്‍മിപ്പിച്ചത്.
അങ്ങനെയാണ് ഭാഷ ശരിക്കും കൂടെ കൂടുന്നത്. കൈ പിടിച്ചു നടത്തുന്നത്.
പിന്നീട് മലയാളത്തില്‍ കിട്ടിയ നല്ല മാര്‍ക്കിന്റെ ബലത്തില്‍ സിവില്‍ സര്‍വീസും ഐഎഎസും കിട്ടി കൃതാര്‍ത്ഥനായി തിരിഞ്ഞു നോക്കിയപ്പോള്‍ ആ പതിനഞ്ചുകാരനെ നോക്കി എനിക്ക് ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല . ഭാഗ്യത്തിന് ഉപ്പ ഇതൊക്കെ മറന്നിരുന്നു. എന്നാല്‍ എന്നെ നോക്കി സ്റ്റുവാര്‍ട്ട് ബ്രോഡ് നെ ആറ് സിക്‌സടിച്ച് ഫ്‌ലിന്റോഓഫിനെ നോക്കി ചിരിച്ച യുവരാജിനെ പോലെ മാതൃഭാഷ ചരിച്ചിട്ടുണ്ടാവണം , (ഇപ്പൊ എങ്ങനുണ്ട് മോനെ എന്ന് ) . എന്ത് മനോഹരമായ പ്രതികാരം!.
പിന്നെ വിട്ടു കള ബ്രോ എന്ന് പറഞ്ഞു ഞാന്‍ അതങ്ങു കോമ്പ്രമൈസാക്കി. ഞങ്ങള്‍ കട്ട കമ്പനിയായി, പരീക്ഷ പാസാവാന്‍ വേണ്ടി കൂടെ കൂട്ടിയ മലയാളം ഇന്നെനിക്ക് വെറുമൊരു ഭാഷയല്ല, അതൊരു ജിന്നാണ്‍ , ലോകത്തിന്റെ ഏതു മൂലയില്‍ പോയാലും നാടുമായി കെട്ടിയിടുന്ന പൊക്കിള്‍കൊടി. ഇടക്ക് അമ്മയും സുഹൃത്തും കാമുകിയുമെല്ലാമായി പല വേഷത്തില്‍ വരുന്ന ജിന്ന്. അമ്മ മലയാളം എന്നൊക്കെ വെറുതെ വിളിക്കുന്നതായിരിക്കില്ല. അല്ലേ?
P:S അഭിപ്രായങ്ങള്‍ തികച്ചും വ്യക്തിപരം. കുഞ്ചുക്കുറുപ്പിന്റെ കാര്‍ട്ടൂണ്‍ കണ്ടപ്പോള്‍ കുറെ കാലമായി മനസില്‍ ഉള്ള കാര്യം പോസ്റ്റിയതാണ്. മലയാളം നമ്മള്‍ സംസാരിക്കുന്ന ഭാഷ ആയോണ്ട് വല്യ സംഭവം ആണ് എന്നും കരുതുന്നില്ല. അതിനെ അറിഞ്ഞു തുടങ്ങ്യപ്പോള്‍ ഉള്ള ഇഷ്ടം കൊണ്ട് ഇട്ട പോസ്റ്റാണ്. മാതൃഭാഷയല്ല ഏതൊരു ഭാഷയും അടിച്ചേല്പിക്കുന്നതിനോട് യോജിക്കുന്നില്ല.. ഭാഷ മരിച്ചു , ന്യൂ ജെന്‍ കൊന്നു തുടങ്ങിയ വിലാപങ്ങളോടും വിയോജിപ്പ്. ഭാഷ മുന്നോട്ടു തന്നെയാണ്. അതിന്റെ സൗന്ദര്യം അങ്ങനൊന്നും പൊയ്‌പ്പോവൂല മക്കളേ.