Times Kerala

സൗദിയിലെ ഏറ്റവും കുറഞ്ഞ ചാർട്ടേർഡ് ഫ്ലൈറ്റ് ടിക്കറ്റ് നിരക്കിൽ നോർക്ക ഹെൽപ്പ്ഡെസ്ക്കിന്റെ നാലാമത് വിമാനം കൊച്ചിയിലേയ്ക്ക് പറന്നു

 
സൗദിയിലെ ഏറ്റവും കുറഞ്ഞ ചാർട്ടേർഡ് ഫ്ലൈറ്റ് ടിക്കറ്റ് നിരക്കിൽ നോർക്ക ഹെൽപ്പ്ഡെസ്ക്കിന്റെ നാലാമത് വിമാനം കൊച്ചിയിലേയ്ക്ക് പറന്നു

ദമ്മാം: കൊറോണക്കാലത്തെ സൗദി അറേബ്യയിലെത്തന്നെ ഏറ്റവും കുറഞ്ഞ വിമാനടിക്കറ്റ് നിരക്കിൽ, നോർക്ക ഹെൽപ്പ് ഡെസ്ക്കിന്റെ നാലാമത് വിമാനം ദമ്മാമിൽ നിന്നും കൊച്ചിയിലേയ്ക്ക് പറന്നു.

പി പി ഇ കിറ്റുകൾ ഉൾപ്പെടെ, 1165 റിയാൽ ആയിരുന്നു വിമാന ടിക്കറ്റ് നിരക്ക്. രണ്ടു കൈകുഞ്ഞുങ്ങൾ ഉൾപ്പെടെ 176 യാത്രക്കാരാണ് നോർക്ക ഹെൽപ്പ് ഡെസ്ക്കിന്റെ വിമാനത്തിൽ നാട്ടിലേയ്ക്ക് പോയത്.

സൗദിയിലെ പ്രവാസികളുടെ മടക്കയാത്രയ്ക്കായി കേന്ദ്രസർക്കാരിന്റെ “വന്ദേ ഭാരത് മിഷൻ” പദ്ധതിപ്രകാരമുള്ള വിമാനങ്ങൾ കുറവായതിനാലാണ്, ഏറ്റവും കുറഞ്ഞ നിരക്കിൽ ചാർട്ടേർഡ് വിമാനങ്ങൾ സംഘടിപ്പിയ്ക്കാൻ നോർക്ക തീരുമാനിച്ചത്. കണ്ണൂർ, കൊച്ചി എന്നിവിടങ്ങളിലേക്കാണ് ഇതുവരെ സർവ്വീസുകൾ നടത്തിയത്.

രണ്ടു മാസങ്ങൾക്ക് മുൻപ്, കോവിഡ് 19 രോഗബാധ മൂലം പ്രതിസന്ധിയിലായ മലയാളി പ്രവാസികളെ സംരക്ഷിയ്ക്കാനായി, കേരളസർക്കാരിന്റെയും നോർക്കയുടെയും നിർദ്ദേശപ്രകാരമാണ് കിഴക്കൻ പ്രവിശ്യയിൽ നിന്നുള്ള ലോകകേരളസഭാംഗങ്ങൾ മുൻകൈ എടുത്ത് നോർക്ക ഹെൽപ്പ് ഡെസ്ക്ക് രൂപീകരിച്ചു പ്രവർത്തനം ആരംഭിച്ചത്. ഭക്ഷണമില്ലാതെ വിഷമിച്ച പ്രവാസികൾക്കായി, മുപ്പത് ടണ്ണിലധികം ഭക്ഷ്യധാന്യകിറ്റുകളാണ് നോർക്ക ഹെൽപ്പ് ഡെസ്ക്ക് വഴി വിതരണം ചെയ്‌തത്‌. രോഗികളായ പ്രവാസികൾക്ക് മരുന്നുകൾ എത്തിച്ചും, ചികിത്സയ്ക്ക് യാത്രസൗകര്യം ഒരുക്കിയും, ഡോക്ടർമാരുമായി സംസാരിയ്ക്കാൻ അവസരം ഒരുക്കിയും, മാനസികസമ്മർദ്ദത്തിൽപ്പെട്ടവർക്ക് ഫോണിലൂടെ കൗൺസലിങ് നൽകിയും, നിയമപ്രശ്നങ്ങളിൽപ്പെട്ടവർക്ക് സഹായങ്ങൾ നൽകിയും നോർക്ക ഹെൽപ്പ്ഡെസ്ക്കിന്റെ പ്രവർത്തനങ്ങൾ പ്രവാസലോകത്തിന്റെ വിവിധമേഖലകളിൽ ഒറ്റപ്പെട്ടുപോയ പ്രവാസികൾക്ക് തണലായി മാറിയിരുന്നു.

തുടർന്നും, വരുന്ന ആഴ്ചകളിലും, കേരളത്തിലേയ്ക്ക് ചാർട്ടേർഡ് വിമാനസർവ്വീസുകൾ നടത്തുമെന്ന് നോർക്ക ഹെൽപ്പ്‌ഡെസ്‌ക്ക് കൺവീനർ ആൽബിൻ ജോസഫ് അറിയിച്ചു.

Related Topics

Share this story