സ്വര്‍ണക്കടത്തിന് തീവ്രവാദ ബന്ധം; അറസ്റ്റിലായവരിൽ അധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതിയും
ഡൽഹി/കൊച്ചി: സ്വർണക്കടത്ത് കേസിൽ തീവ്രവാദ ബന്ധം തെളിയിക്കുന്ന വിവരങ്ങൾ എൻഐഎക്ക് ലഭിച്ചതായി സൂചന. അറസ്റ്റിലായവരിൽ ചിലർക്ക് തീവ്രവാദ ബന്ധം സംശയിക്കുന്നുണ്ടെന്നും പലരും പോപ്പുലർ ഫ്രണ്ടിൻ്റെ പ്രവർത്തകരാണെന്നും എൻഐഎ വ്യക്തമാക്കുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ഇന്നും രണ്ടുപേരെ അന്വേഷണസംഘം അറസ്റ്റ് ചെയ്തു.മുഹമ്മദാലി ഇബ്രാഹിം, മുഹമ്മദാലി എന്നിവരെയാണ് മൂവാറ്റുപുഴയിൽനിന്ന് എൻ.ഐ.എ. സംഘം അറസ്റ്റ് ചെയ്തത്. ഇവരെ കൊച്ചിയിലെ എൻ.ഐ.എ. പ്രത്യേക കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇതിൽ മുഹമ്മദലി ഇബ്രാഹിം അധ്യാപകന്റെ കൈവെട്ടിയ കേസിലെ 24-ാം പ്രതിയാണ്.ന്യൂമാൻ കോളേജിലെ അധ്യാപകനായ ടി.ജെ.ജോസഫിൻ്റെ കൈവെട്ടിയ കേസിൽ പൊലീസ് പ്രതി ചേർത്ത മൂവാറ്റുപുഴ സ്വദേശി മുഹമ്മദ് അലിയെ പിന്നീട് കോടതി കുറ്റവിമുക്തനാക്കുകയായിരുന്നു.സ്വർണക്കടത്ത് കേസിൽ നേരത്തെ പിടിയിലായ കെ.ടി. റമീസിൽനിന്നാണ് ഇവരെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചത്. തുടർന്ന് രണ്ടുപേരെയും എൻ.ഐ.എ. സംഘം പിടികൂടുകയായിരുന്നു. റമീസിൽനിന്ന് സ്വർണം വാങ്ങി വിവിധയിടങ്ങളിൽ വിതരണം ചെയ്തത് മുഹമ്മദാലി ഇബ്രാഹിമും മുഹമ്മദാലിയുമാണെന്നാണ് എൻ.ഐ.എ.യുടെ റിപ്പോർട്ട്.