സംസ്ഥാനത്ത് കെഎസ്ആർടിസി ദീർഘദൂര സർവീസ് ആരംഭിക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ ആരംഭിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും കെഎസ്ആർടിസി സർവീസ് നടത്തുക.
അതേസമയം, അൺലോക്ക് മൂന്നിന്റെ ഭാഗമായി കേന്ദ്രം നിർദേശിച്ച കാര്യങ്ങൾ അതേപോലെ നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി . രാത്രിയാത്രാ നിയന്ത്രണം കേന്ദ്രസർക്കാർ നീക്കിയിരുന്നു. ഓഗസ്റ്റ് 5 മുതൽ ജിമ്മുകളും യോഗാ ഇൻസ്റ്റിറ്റ്യൂട്ടുകളും തുറക്കാനും അനുമതി നൽകിയിട്ടുണ്ട്. ജിം തുറക്കാനുള്ള പ്രോട്ടോകോൾ വരാനുണ്ടെന്നും അതു വരുന്നതിനനുസരിച്ച് നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് രോഗികളെ വീടുകളിൽ ചികിൽസിക്കാമെന്നാണ് ചർച്ചകളിൽ ഉയർന്നുവന്ന അഭിപ്രായമെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇതിനു വീടുകളിൽ സൗകര്യം ഉണ്ടായിരിക്കണം. സർക്കാർ നിര്‍ദേശങ്ങൾ പാലിക്കണം. ആരോഗ്യപ്രവർത്തകരെത്തി കൃത്യമായ പരിശോധന നടത്തും. രോഗികൾ മുറിയിൽതന്നെ കഴിയണം. വീട്ടിൽ ഒരാൾ മാത്രമേ രോഗിയുമായി ബന്ധപ്പെടാൻ പാടൂള്ളൂ. ഭക്ഷണം കൊടുക്കാനും മറ്റു അത്യാവശ്യ കാര്യങ്ങള്‍ക്കുമാണിത്.
മഴക്കാലം മുന്നിൽ കണ്ട് ആവശ്യമായ തയാറെടുപ്പുകൾ സർക്കാർ നടത്തുന്നുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. കോവിഡിന്റെ സാഹചര്യത്തിൽ ആളുകളെ കൂട്ടമായി ക്യാംപിൽ താമസിപ്പിക്കാൻ പറ്റില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.