മദ്യത്തില്‍ ലഹരി മരുന്ന് കലര്‍ത്തി നല്‍കി, സ്വപ്നയും സംഘവും ചതിയിൽ പെടുത്തി? സ്വര്‍ണക്കടത്ത് സംഘം ചതിയില്‍പ്പെടുത്തിയതായി സംശയം; നിർണായക മൊഴി
കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ സ്വർണക്കടത്തു സംഘം ചതിയിൽപ്പെടുത്തിയെന്നു സംശയം. ശിവശങ്കറിനെ കഴിഞ്ഞ ദിവസം എൻ ഐ എ സംഘം ചോദ്യം ചെയ്തപ്പോഴാണ് ഇതുസംബന്ധിച്ച സൂചന ലഭിച്ചതായാണ് റിപ്പോർട്ട്. സ്വപ്നയുടെ വീട്ടിൽ പ്രതികൾ ഒരുക്കിയ പാർട്ടിക്കിടയിൽ ശിവശങ്കറിനു മദ്യത്തിൽ ലഹരി മരുന്ന് കലർത്തി നൽകിയതായാണ് റിപ്പോർട്ട്.സ്വപ്നയുടെ കുടുംബവുമായി ശിവശങ്കറിനുണ്ടായിരുന്ന ബന്ധം മുതലെടുക്കാനും ഈ ബന്ധം സ്വർണക്കടത്തിന് ഉപയോഗിക്കാനും വേണ്ടി കേസിലെ മുഖ്യപ്രതികളായ റമീസും, സന്ദീപും അടക്കമുള്ളവരാണ് തന്ത്രം മെനഞ്ഞതെന്നാണ് വിവരം.
ഇത്തരത്തിൽ ഒരു സൂചന ലഭിച്ചതിന്റെ പശ്ചാത്തലത്തിൽ റിമാൻഡിൽ കഴിയുന്ന സ്വപ്ന, സന്ദീപ്, സരിത്ത് എന്നിവരെ അന്വേഷണ സംഘം വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തേക്കുമെന്നാണ് അറിയുന്നത്.സ്വർണക്കടത്തിൽ ഭീകരബന്ധം സംശയിക്കപ്പെടുന്ന പ്രതികളുമായി അടുത്ത സൗഹൃദമുണ്ടെങ്കിലും സ്വർണ്ണക്കടത്തുമായി ബന്ധിക്കാവുന്ന ഒരു തെളിവുകളും മൂന്നു ഘട്ടമായി ഇരുപത്തിനാലര മണിക്കൂർ ദീർഘിച്ച ചോദ്യംചെയ്യലിലും എൻ.ഐ.എയ്‌ക്ക് കണ്ടെത്താനായില്ല.
ഇന്നലെ പത്തര മണിക്കൂർ നീണ്ട ചോദ്യംചെയ്യലിനു ശേഷമാണ് അന്വേഷണസംഘം അദ്ദേഹത്തെ വിട്ടയച്ചത്. കേസിൽ കൂടുതൽ പ്രതികളുടെ ചോദ്യംചെയ്യലിനും സെക്രട്ടേറിയറ്റിലെ സി സി ടിവി ദൃശ്യങ്ങളുടെ പരിശോധനയ്ക്കും ശേഷം ആവശ്യമെങ്കിൽ വീണ്ടും വിളിച്ചുവരുത്തും.