യുഎസില്‍ കോട്ടയം സ്വദേശിനിയായ നഴ്‌സിനെ ഭര്‍ത്താവ് കുത്തിക്കൊന്നു, 17 പ്രാവശ്യം കുത്തിയ ശേഷം കാര്‍ ദേഹത്തിലൂടെ കയറ്റി ഇറക്കി; ഭർത്താവ് അറസ്റ്റിൽ
ഫ്‌ലോറിഡ: കോട്ടയം സ്വദേശിനിയായ നഴ്‌സിനെ അമേരിക്കയില്‍ അതി ക്രൂരമായി ഭര്‍ത്താവ് കൊലപ്പെടുത്തി. മോനിപ്പള്ളി ഊരാളില്‍ ജോയിയുടെ മകള്‍ മെറിന്‍ ജോയി (28) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മെറിന്റെ ഭര്‍ത്താവായ വെളിയനാട് മണ്ണൂത്തറ നെവിന്‍ എന്ന് വിളിക്കുന്ന ഫിലിപ് മാത്യു യുഎസ് പോലീസിന്റെ പിടിയിലായി.
ക്രൂരമായി കുത്തി പരുക്കേല്‍പ്പിച്ച ശേഷം കാര്‍ ശരീരത്തിലൂടെ കയറ്റി ഇറക്കി കൊലപ്പെടുത്തുകയായിരുന്നു. ഇന്നലെ രാവിലെ 7.30 ഓടെയാണ് സംഭവം. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് മെറിന്‍ വീട്ടിലേക്ക് വീട്ടിലേക്ക് മടങ്ങാനായി പാര്‍ക്കിങ് സ്ഥലത്ത് എത്തിയ മെറിനെ അവിടെ കാത്ത് നില്‍ക്കുകയായിരുന്ന നെവിന്‍ ആക്രമിക്കുകയായിരുന്നു.
കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് 17 തവണ മെറിനെ കുത്തി. കുത്തേറ്റ് നിലത്ത് വീണ മെറിന്റെ ശരീരത്തിലൂടെ നെവിന്‍ കാര്‍ ഓടിച്ചു കയറ്റി. അക്രമം കണ്ട് ഓടിയെത്തിയവര്‍ യുവതിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല. കഴിഞ്ഞ കുറേ കാലമായി മെറിന്‍ മിയാമിയില്‍ താമസിച്ച് വരികയായിരുന്നു. കോറല്‍ സ്പ്രിങ്‌സില്‍ ബ്രോവാര്‍ഡ് ഹെല്‍ത്ത് ഹോസ്പിറ്റലില്‍ നഴ്‌സാണ് യുവതി. മെറിനും ഭര്‍ത്താവും കുറച്ച് കാലമായി അകന്ന് കഴിഞ്ഞ് വരികയായിരുന്നു. ഇരുവര്‍ക്കും നോറ എന്ന് പേരുള്ള രണ്ട് വയസുള്ള ഒരു മകളുണ്ട്.