ജയലളിതയുടെ വസതിക്കായി 68 കോടി രൂപ കോടതിയില്‍ കെട്ടിവെച്ച് തമിഴ്‌നാട് സര്‍ക്കാര്‍
ചെന്നൈ: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ‘പോയസ് ഗാര്‍ഡന്‍’ എന്ന വസതി തമിഴ്‌നാട് സര്‍ക്കാര്‍ 67.9 കോടി രൂപയ്‌ക്ക് ഏറ്റെടുത്തതായി റിപ്പോര്‍ട്ട്. ഭൂമി ഏറ്റെടുക്കല്‍ നിയമമനുസരിച്ച് ഒരു ചതുരശ്ര അടിക്ക് 12060 രൂപ പ്രകാരം 23 കോടിരൂപ 24322 ചതുരശ്ര അടിക്ക് സര്‍ക്കാര്‍ നല്‍കിയതായാണ് റിപ്പോർട്ട്. ആദായ നികുതി കുടിശിക തീര്‍ക്കാന്‍ 36.9 കോടി രൂപയും സര്‍ക്കാര്‍ അനുവദിച്ചു. ജയലളിതയുടെ സ്വത്തിന് മുകളിലുളള ബന്ധുക്കളുടെ അവകാശവാദങ്ങളെ അസാധുവാക്കാന്‍ കൂടി ലക്ഷ്യമിട്ടുകൊണ്ടാണ് സര്‍ക്കാര്‍ നടപടി. ജൂലൈ ആദ്യം ജയലളിതയുടെ വസതിയായ പോയസ് ഗാര്‍ഡനിലെ വേദനിലയം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയാക്കുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്ന് മദ്രാസ് ഹൈക്കോടതിയെ തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചിരുന്നു. വേദനിലയം സ്‌മാരകമാക്കുന്നതിനായി താല്‍ക്കാലികമായി ഏറ്റെടുത്തുകൊണ്ടുള്ള ഓര്‍ഡിനന്‍സ് മെയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ജയലളിതയുടെ മരുമക്കളായ ജെ ദീപകും ജെ ദീപയും സ്വത്തുക്കളുടെ നിയമപരമായ അവകാശികളായി മെയില്‍ ഹൈക്കോടതി പ്രഖ്യാപിച്ചിരുന്നു. വസതിയുടെ ഒരു ഭാഗം മാത്രമാണ് സ്‌മാരകമാക്കാന്‍ സര്‍ക്കാരിനോട് അന്ന് ഹൈക്കോടതി നിര്‍ദേശിച്ചത്. പോയസ് ഗാര്‍ഡനിലെ വേദനിലയം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയാക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.