കസ്റ്റഡിയിൽ നേരിടുന്നത് കടുത്ത മാനസിക പീഢനം: മക്കളെ കാണാൻ അനുവദിക്കണം: കസ്റ്റംസിന് മൊഴി നൽകിയത് സമ്മർദ്ദത്തെ തുടർന്ന്: സ്വപ്ന സുരേഷ്
കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിൽ നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തിയ കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷ് കസ്റ്റഡിയിൽ മാനസിക സമ്മർദ്ദം നേരിടുന്നതായി എൻഐഎ കോടതിയെ അറിയിച്ചു. കസ്റ്റംസിന് മൊഴി നൽകിയത് സമ്മർദ്ദത്തെ തുടർന്നാണെന്ന് കോടതിയെ അറിയിച്ച സ്വപ്ന, കസ്റ്റഡിയിലും ജയിലിലും മക്കളെ കാണാൻ അനുവാദം തരണമെന്നും കോടതിയോട് ആവശ്യപ്പെട്ടു. സ്വപ്ന സുരേഷിന്റെ മൊഴി കോടതി രേഖപ്പെടുത്തി. സ്വപ്ന സുരേഷിനെയും സന്ദീപിനെയും കോടതി റിമാൻഡ് ചെയ്തു. അടുത്ത മാസം 21 വരെയാണ് റിമാൻഡ് ചെയ്തത്.
അതേസമയം, സ്വപ്ന സുരേഷിൻ്റെ ബാങ്ക് ലോക്കറിൽ നിന്നും ഒരു കോടി രൂപ പിടിച്ചെടുത്തു. കേസന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്. കൊച്ചിയിലെ എൻഐഎ പ്രത്യേക കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് എൻഐഎ ഇക്കാര്യം വെളിപ്പെടുത്തിയത്. തിരുവനന്തപുരത്തെ എസ്ബിഐ സിറ്റി ബ്രാഞ്ച് ലോക്കറിൽ നിന്നും 64 ലക്ഷം രൂപയും 982 ഗ്രാം സ്വർണവും കണ്ടെത്തി. തിരുവനന്തപുരത്തെ ഫെഡറൽ ബാങ്കിൽ നിന്നും 36.5 ലക്ഷം രൂപയും കണ്ടെടുത്തു.