കോവിഡ് ചികിത്സാകേന്ദ്രത്തിൽ 14കാരിയെ വാഷ്റൂമിൽ വച്ച് 19 കാരനായ കോവിഡ് രോഗി പീഡിപ്പിച്ചു; സുഹൃത്ത് ദൃശ്യങ്ങൾ പകർത്തി; രണ്ടു പേർ അറസ്റ്റിൽ
കോവിഡ് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കോവിഡ് കെയർ സെന്ററിൽ ചികിത്സയിൽ പ്രവേശിപ്പിച്ച പതിനാലുകാരി ലൈംഗിക പീ ഡ നത്തിന് ഇരയായതായി പരാതി. ഡൽഹിയിലെ ഛത്തർപൂരിലാണ് സംഭവം. കോവിഡ് രോഗിയായ മറ്റൊരാളാണ് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതെന്നാണ് പരാതിയിൽ പറയുന്നത്.
ഇക്കഴിഞ്ഞ ജൂലൈ15ന് രാത്രി പെൺകുട്ടി വാഷ്റൂമിൽ പോയപ്പോഴാണ് സംഭവം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് പത്തൊമ്പതുകാരനും ഇയാളുടെ സുഹൃത്തും അറസ്റ്റിലായി. 19 കാരൻ പെൺകുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പകർത്തിയതിനാണ് സുഹൃത്തിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ്.ചെയ്തു.
ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസിന്റെ നിയന്ത്രണത്തിലുള്ള കോവിഡ് കെയർ സെന്ററിലാണ് സംഭവം നടന്നത്. കോവിഡിനെ തുടർന്ന് പെൺകുട്ടിയും ഇവരുടെ ബന്ധുക്കളും ഇവിടെ ചികിത്സയിലാണ്. പ്രതിയുടെ സഹായി ഇതിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയതായും പെൺകുട്ടി പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
പെൺകുട്ടിയുടെ പരാതിയിൽ പ്രതികൾക്കെതിരെ ലൈംഗിക പീഡനത്തിനും പോക്സോ വകുപ്പ് പ്രകാരവും കേസെടുത്തു. സംഭവത്തിനു പിന്നാലെ പെൺകുട്ടിയെ മറ്റൊരു കോവിഡ് കെയർ സെന്ററിലേക്ക് മാറ്റി. ജുഡീഷ്യൽ കസ്റ്റഡിയിലുള്ള പ്രതികളെയും മറ്റൊരു കോവിഡ് കെയർ സെന്ററിലേക്ക് മാറ്റി. പ്രതികളിൽ നിന്ന് മൊബൈൽ ഫോൺ പിടിച്ചെടുത്തതായും പൊലീസ് പറയുന്നു.