Times Kerala

പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ സാവകാശം ചോദിച്ച് ജുഡീഷ്യൽ കമ്മീഷൻ

 
പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ സാവകാശം ചോദിച്ച് ജുഡീഷ്യൽ കമ്മീഷൻ

കൊല്ലം പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തം അന്വേഷിക്കുന്ന ജുഡീഷ്യൽ കമ്മീഷന്റെ കാലാവധി ഇന്നവസാനിക്കെ റിപ്പോർട്ട് സമർപ്പിക്കൽ വൈകുന്നു. സാമ്പത്തിക പ്രശ്‌നമാണ് കമ്മീഷനെ വലയ്ക്കുന്നത്. ഇതേത്തുടർന്ന് റിപ്പോർട്ട് സമർപ്പിക്കുന്നതിനുള്ള കാലാവധി കമ്മീഷൻ നീട്ടി ചോദിച്ചിട്ടുണ്ട്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് പുറ്റിങ്ങൽ വെടിക്കെട്ടപകടം അന്വേഷിക്കുന്ന പി എസ് ഗോപിനാഥൻ കമ്മീഷൻ കടന്നു പോകുന്നത്. റിപ്പോർട്ട് ഏറെക്കുറെ തയ്യാറായെങ്കിലും അവസാനഘട്ടത്തിൽ ചെയ്യേണ്ട പ്രിന്റിംഗ്, ബൈന്റിംഗ് ജോലികൾ ചെയ്യാൻ പണമില്ല. കമ്മീഷന്റെ കാലാവധി ഇന്നവസാനിരിക്കെയാണ് പ്രതിസന്ധി. ഇതോടെ ഒരു മാസം കൂടി സമയം നീട്ടി നൽകണമെന്ന് സർക്കാരിനോട് കമ്മീഷൻ ആവശ്യപ്പെട്ടു.

കഴിഞ്ഞ ഏപ്രിൽ മാസത്തിൽ തന്നെ റിപ്പോർട്ട് തയ്യാറായിരുന്നതിനാൽ കൂടുതൽ സമയം വേണ്ടി വരില്ലെന്നായിരുന്നു കമ്മീഷന്റെ കണക്കുകൂട്ടൽ. പക്ഷേ സാമ്പത്തിക പ്രതിസന്ധി വിലങ്ങുതടിയായതോടെ കമ്മീഷൻ സമയം നീട്ടി ചോദിക്കുകയായിരുന്നു. അതേസമയം, സർക്കാരിനോട് കമ്മീഷന്റെ പ്രവർത്തനത്തിനാവശ്യമായ പണം നേരത്തെ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചിരുന്നില്ല. 103 സിറ്റിംഗുകളും 173 സാക്ഷി വിസ്താരവും നടത്തിയ കമ്മീഷൻ 4779 പേജ് വരുന്ന റിപ്പോർട്ടാണ് തയ്യാറാക്കിയത്. 266 രേഖകൾ ആണ് അന്വേഷണത്തിനിടെ കമ്മീഷന്റെ പരിഗണനയ്ക്ക് വന്നത്. 2016 ഏപ്രിൽ പത്തിനാണ് പുറ്റിങ്ങൽ വെടിക്കെട്ട് അപകടം ഉണ്ടാകുന്നത്. സംഭവത്തിൽ 111 പേർ കൊല്ലപ്പെടുകയും 350 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

Related Topics

Share this story