Times Kerala

മലപ്പുറത്ത് 18 പേര്‍ക്ക് കൂടി കോവിഡ്; നാല് പേർക്ക് സമ്പർക്കത്തിലൂടെ

 
മലപ്പുറത്ത് 18 പേര്‍ക്ക് കൂടി കോവിഡ്; നാല് പേർക്ക് സമ്പർക്കത്തിലൂടെ

മലപ്പുറം ജില്ലയില്‍ 18 പേര്‍ക്ക് കൂടി ബുധനാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ നാല് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രോഗം സ്ഥിരീകരിച്ചവരില്‍ ശേഷിക്കുന്ന നാലുപേര്‍ക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയും രോഗബാധ സ്ഥിരീകരിച്ചു. ഇതില്‍ ഒരാള്‍ കഴിഞ്ഞ ദിവസം ചികിത്സയിലിരിക്കെ മരിച്ചതാണ്. രോഗബാധ സ്ഥിരീകരിച്ചവരില്‍ 10 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരാണെന്നും ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു.

ജൂണ്‍ 25 ന് രോഗബാധ സ്ഥിരീകരിച്ച കണ്ണമംഗലം സ്വദേശിയുടെ ഭാര്യ കണ്ണമംഗലം സ്വദേശിനി (34), ജൂലൈ ഏഴിന് രോഗബാധ സ്ഥിരീകരിച്ച പൊന്നാനിയിലെ പൊലീസ് ഓഫീസറുമായി ബന്ധമുണ്ടായ കാവനൂര്‍ സ്വദേശി (44), ജൂലൈ ഏഴിന് രോഗബാധ സ്ഥിരീകരിച്ച ചീക്കോട് സ്വദേശിയുമായി ബന്ധമുണ്ടായ ചീക്കോട് സ്വദേശി (43), ഉറവിടമറിയാതെ വൈറസ് ബാധിതനായ വട്ടംകുളം സ്വദേശി (33) എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്.

ബംഗളൂരുവില്‍ നിന്നെത്തിയവരായ താനൂര്‍ സ്വദേശി (47), വെളിയങ്കോട് സ്വദേശി (60), കുഴിമണ്ണ സ്വദേശി (24), ബംഗളൂരുവില്‍ നിന്നെത്തി കഴിഞ്ഞ ദിവസം മരിച്ച പുറത്തൂര്‍ സ്വദേശി (68) എന്നിവര്‍ക്കാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തി രോഗബാധ സ്ഥിരീകരിച്ചത്.

റാസല്‍ഖൈമയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ കീഴാറ്റൂര്‍ സ്വദേശി (32), ദുബായില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ മഞ്ചേരി സ്വദേശി (24), റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ വണ്ടൂര്‍ സ്വദേശിനി (22), റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ തേഞ്ഞിപ്പലം സ്വദേശി (61), റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ കോട്ടക്കല്‍ സ്വദേശി (34), ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ ചേലേമ്പ്ര സ്വദേശി (45), റിയാദില്‍ നിന്ന് കൊച്ചി വഴിയെത്തിയ പുഴക്കാട്ടിരി സ്വദേശി (53), കിര്‍ഗിസ്താനില്‍ നിന്നെത്തിയ അരീക്കോട് സ്വദേശി (21), ഒമാനില്‍ നിന്നെത്തിയ മഞ്ചേരി സ്വദേശി (26), റിയാദില്‍ നിന്നെത്തിയ മഞ്ചേരി സ്വദേശി (34) എന്നിവര്‍ക്കാണ് വിദേശ രാജ്യങ്ങളില്‍നിന്നെത്തിയവരില്‍ രോഗം സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

അതേസമയം, ജില്ലയില്‍ ഐസൊലേഷന്‍ കേന്ദ്രങ്ങളില്‍ ചികിത്സയിലായിരുന്ന 43 പേര്‍ കൂടി ബുധനാഴ്ച രോഗമുക്തരായി. രോഗബാധിതരായി 566 പേര്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ 1,129 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്നലെ 877 പേര്‍ക്ക് കൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു.

42,628 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 743 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 482 പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ രണ്ട് പേരും നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ മൂന്ന് പേരും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ഒരാളും കാളികാവ് പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 61 പേരും മുട്ടിപ്പാലം പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 34 പേരും കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ 160 പേരുമാണ് കഴിയുന്നത്. 40,045 പേര്‍ വീടുകളിലും 1,840 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രത്യേക നിരീക്ഷണത്തിലുണ്ട്.

ജില്ലയില്‍ നിന്ന് ഇതുവരെ 14,499 പേരുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 12,485 പേരുടെ ഫലം ലഭിച്ചു. 11,598 പേര്‍ക്ക് സ്രവ പരിശോധനയിലൂടെ ഇതുവരെ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 2,014 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്. വിദഗ്ധ ചികിത്സക്കു ശേഷം 557 പേര്‍ രോഗമുക്തരായി വീടുകളിലേക്ക് മടങ്ങി.

Related Topics

Share this story