ജനറല്‍ സെക്രട്ടറിയായി വീണ്ടും യെച്ചൂരി തന്നെ; എസ്. രാമചന്ദ്രൻപിള്ള പി ബിയില്‍ തുടരും
ഹൈദരാബാദ്: സി.പി.എം ജനറല്‍ സെക്രട്ടറിയായി സീതാറാം യെച്ചൂരിയെ വീണ്ടും തെരഞ്ഞെടുത്തു. പാർട്ടി കോൺഗ്രസിന്‍റെ അവസാന ദിവസമായ ഇന്ന് ചേർന്ന പുതിയ കേന്ദ്ര കമ്മിറ്റി യോഗം ഏകകണ്ഠമായാണ് തീരുമാനമെടുത്തത്. രണ്ടാം തവണയാണ് യെച്ചൂരി ജനറൽ സെക്രട്ടറിയാകുന്നത്. അതേസമയം എസ്. രാമചന്ദ്രൻപിള്ള പൊളിറ്റ് ബ്യൂറോയിലും സി.സിയിലും തുടരും. മുതിർന്ന നേതാക്കളായ വി.എസ് അച്യുതാനന്ദനെയും പാലോളി മുഹമ്മദ് കുട്ടിയെയും കേന്ദ്ര കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാക്കളാക്കി. എം.വി. ഗോവിന്ദനും കെ. രാധാകൃഷ്ണനും ആണ് കേരളത്തിൽ നിന്നുള്ള പുതിയ സി.സി അംഗങ്ങൾ.
95 അംഗങ്ങളാക്കി ഉയർത്തി പാർട്ടി കേന്ദ്ര കമ്മിറ്റി പുനഃസംഘടിപ്പിച്ചു. വനിതക്കായി ഒരു സീറ്റ് സി.സിയിൽ ഒഴിച്ചിട്ടു. എന്നാൽ, പി.കെ. ഗുരുദാസനെ കേന്ദ്ര കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി. അഞ്ച് സ്ഥിരം ക്ഷണിതാക്കളും അഞ്ച് പ്രത്യേക ക്ഷണിതാക്കളും ഉൾപ്പെടെ നിലവിൽ 91 അംഗ സി.സിയാണുള്ളത്. നിലോൽപാൽ ബസു, തപൻ സെൻ എന്നിവരാണ് പി.ബിയിലെ പുതുമുഖങ്ങൾ. സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, എസ്. രാമചന്ദ്രൻപിള്ള, ബിമൻ ബസു, മണിക് സർക്കാർ, ബൃന്ദ കാരാട്ട്, ഹനൻ മൊല്ല, പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, എം.എ ബേബി, സുര്യകാന്ത് മിശ്ര, മുഹമ്മദ് സലിം, സുഭാഷിണി അലി, ബി.വി രാഘവലു, ജി. രാമകൃഷ്ണൻ എന്നിവരാണ് പി.ബിയിലെ മറ്റംഗങ്ങൾ.