വരാപ്പുഴ കസ്റ്റഡി മരണം; എഎസ്ഐയെ ചോദ്യം ചെയ്യുന്നു; രിച്ചറിയൽ പരേഡിന് കോടതിയുടെ അനുമതി
കൊച്ചി: വരാപ്പുഴയിൽ ശ്രീജിത്ത് പോലീസ് കസ്റ്റഡിയിൽ മരിക്കാനിടയായ സംഭവത്തിൽ എഎസ്ഐയെ ജയാനന്ദനെ ചോദ്യം ചെയ്യുന്നു. എഎസ്ഐയെ ആലുവ പോലീസ് ക്ലബിൽ വിളിച്ചു വരുത്തിയാണ് പ്രത്യേക അന്വേഷണസഘം ചോദ്യം ചെയ്യുന്നത്. വരാപ്പുഴ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെയും അന്വേഷണസഘം ചോദ്യം ചെയ്തുവരികയാണ്. ശ്രീജിത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് രേഖകളിൽ തിരിമറി കണ്ടെത്തിയ സാഹചര്യത്തിലാണ് അന്വേഷണ സംഘത്തിന്‍റെ നടപടി. ശ്രീജിത്തിനെ കസ്റ്റഡിയിലെടുക്കുന്ന സമയത്തും സ്റ്റേഷനിൽ കൊണ്ടു വരുന്ന സമയത്തും എ.എസ്.ഐയും പൊലീസുകാരും ഡ്യൂട്ടിയിൽ ഉണ്ടായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
അതിനിടെ ശ്രീജിത്തിന്‍റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് തിരിച്ചറിയൽ പരേഡിന് കോടതിയുടെ അനുമതി. റൂറല്‍ ടൈഗര്‍ ഫോഴ്‌സ് അംഗങ്ങളും കളമശ്ശേരി എ.ആര്‍ ക്യാമ്പിലെ പൊലീസുകാരുമായ ജിതിന്‍ രാജ്, സന്തോഷ്‌കുമാര്‍, സുമേഷ് എന്നിവരെയാണ് തിരിച്ചറിയൽ പരേഡിന് വിധേയരാക്കുന്നത്. ശ്രീജിത്തിന്‍റെ അമ്മയെയും ബന്ധുക്കളെയും ദൃക്സാക്ഷികളെയും ഉൾപ്പെടുത്തിയാണ് തിരിച്ചറിയൽ പരേഡ് നടത്തുക.