Times Kerala

സൂപ്പര്‍ കപ്പ് കലാശപ്പോര് ഇന്ന്; ബംഗളൂരു എഫ്.സിയും ഈസ്റ്റ് ബംഗാളും നേര്‍ക്കുനേര്‍

 

ഭുവനേശ്വര്‍: ഇന്ത്യന്‍ സൂപ്പര്‍ കപ്പ് ഫുട്‌ബോള്‍ പോരാട്ടത്തിന്റെ കലാശപ്പോര് ഇന്ന്. ബംഗളൂരു എഫ്.സിയും ഐ ലീഗ് ടീം ഈസ്റ്റ് ബംഗാളുമാണ് നേര്‍ക്കുനേര്‍ ആദ്യ സൂപ്പര്‍ കപ്പിനായി ഇറങ്ങുന്നത്. മോഹന്‍ ബഗാനെ 4-2ന് തകര്‍ത്താണ് ബംഗളൂരു ഫൈനലിലേക്ക് പ്രവേശിച്ചത്. എഫ്.സി ഗോവയെ മറുപടിയില്ലാത്ത ഒറ്റ ഗോളിന് വീഴ്ത്തിയാണ് ഈസ്റ്റ് ബംഗാളിന്റെ വരവ്. ഫൈനല്‍ ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ് അരങ്ങേറുന്നത്.

വിവിധ ടൂര്‍ണമെന്റുകളിലായി മുന്‍പ് എട്ട് തവണയാണ് ഇരു ടീമുകളും നേര്‍ക്കുനേര്‍ പോരാടിയിട്ടുള്ളത്. അഞ്ച് വിജയങ്ങളുമായി ഈസ്റ്റ് ബംഗാള്‍ മുന്നില്‍ നില്‍ക്കുന്നു. അതേസമയം അവസാനം കളിച്ച രണ്ട് മത്സരങ്ങളില്‍ വിജയം ബംഗളൂരുവിനൊപ്പമായിരുന്നു. താരങ്ങളെല്ലാം മികച്ച ഫോമില്‍ നില്‍ക്കുന്നതിന്റെ കരുത്തും പരിശീലകന്‍ ആല്‍ബര്‍ട്ട് റോക്കയുടെ തന്ത്രങ്ങളുമാണ് ബംഗളൂരുവിന്റെ കരുത്ത്. ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയും മികുവും മുന്നേറ്റത്തില്‍ മാരക ഫോമില്‍ കളിക്കുന്നത് തന്നെ അവരുടെ ബലം. സീസണിലെ ആദ്യ കിരീടമെന്ന ലക്ഷ്യമാണ് ബംഗളൂരു മുന്നില്‍ കാണുന്നത്.
അധികം വിശേഷണങ്ങളുടെ ആവശ്യമില്ല ഈസ്റ്റ് ബംഗാളിന്. ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തെ ഒപ്പം നടത്തിയതിന്റെ ആഴവും പരപ്പുമാണ് അവരുടെ പിന്‍ബലം.

Related Topics

Share this story