വ്യവസായങ്ങൾ വിൽക്കുന്നതിന് അനുമതിയില്ല; അനിൽ അംബാനിയ്ക്ക് വീണ്ടും തിരിച്ചടി
ന്യൂഡൽഹി: അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് കമ്യൂണിക്കേഷന് വീണ്ടും തിരിച്ചടി. റിലയൻസിന്‍റെ കീഴിലുള്ള ടവർ, ഫൈബർ ഒപ്റ്റിക്സ് വ്യവസായങ്ങൾ വിൽക്കുന്നതിനായി നാഷണൽ കമ്പനി നിയമ അപ്ലേറ്റ് അതോറിറ്റി നൽകിയ ഉത്തരവ് പിൻവലിച്ചതോടെയാണ് അനിൽ അംബാനിക്ക് തിരിച്ചടിയായത്. ഇൗ രണ്ട് ബിസിനസുകളും വിറ്റ് പ്രതിസന്ധിക്ക് താൽകാലിക പരിഹാരം കാണാനായിരുന്നു അനിൽ അംബാനിയുടെ നീക്കം.
ടവർ, ഫൈബർ ബിസിനസുകൾ വിൽക്കുന്നതിലുടെ 25,000 കോടി സമാഹരിക്കാമെന്നായിരുന്നു റിലയൻസിെൻറ കണക്ക് കൂട്ടൽ. ഇതിനുള്ള അനുമതി കമ്പനി നിയമ അപ്ലേറ്റ് അതോറിറ്റി റിലയൻസിന് ഏപ്രിൽ ആറിന് നൽകിയിരുന്നു. എന്നാൽ, സുപ്രീംകോടതി ഇൗ ഉത്തരവിനെതിരെ ഇടക്കാല വിധി പുറപ്പെടുവിച്ചതോടെയാണ് ബിസിനസ് വിൽക്കാൻ റിലയൻസിന് നൽകിയ അനുമതി അതോറിറ്റി പിൻവലിച്ചത്. റിലയൻസുമായി സാമ്പത്തിക ഇടപാടുള്ള എച്ച്.എസ്.ബി.സി നൽകിയ ഹരജിയുടെ അടിസ്ഥാനത്തിലായിരുന്നു സുപ്രീംകോടതി നടപടി.