ഒൻപത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ; എം ശിവശങ്കറിനെ വിറപ്പിച്ചു കസ്റ്റംസ്
തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തിലെ നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കള്ളക്കടത്ത് കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്തു. ഒമ്പത് മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷമാണ് ശിവശങ്കറെ വിട്ടയച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചരയോടെ ആരംഭിച്ച ചോദ്യം ചെയ്യല്‍ വെളുപ്പിനെ രണ്ടര വരെ തുടര്‍ന്നു. കസ്റ്റംസിന്റെ നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്നാണ് ശിവശങ്കര്‍ തിരുവനന്തപുരത്തെ കസ്റ്റംസ് ഓഫീസില്‍ ചോദ്യംചെയ്യലിന് ഹാജരായത്.സ്വര്‍ണ കള്ളക്കടത്ത് പ്രതി സ്വപ്ന സുരേഷുമായി ശിവശങ്കറിന് ബന്ധമുണ്ടെന്നും മുഖ്യ പ്രതി സരിത്ത് നിരവധി തവണ ശിവശങ്കറിനെ ഫോണില്‍ വിളിച്ചെന്നും ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.