റേഡിയോ ജോക്കി കൊലപാതകം; കൊല്ലാനുപയോഗിച്ച വാള് കണ്ടെടുത്തു; ആയുധം ഒളിപ്പിച്ചത് പ്രതികളെ ഒളിവില്‍ പോകാന്‍ സഹായിച്ച സനുവിന്റെ വീടിന്റെ പരിസരത്ത്
തിരുവനന്തപുരം: കിളിമാനൂരിലെ മുൻ റേഡിയോ ജോക്കി രാജേഷിനെ കൊല്ലാനുപയോഗിച്ച ആയുധം കണ്ടെടുത്തു. കൊല്ലം ശക്തികുളങ്ങരയിലുള്ള പറമ്പില്നിന്നാണു വാള് കണ്ടെടുത്തത്. പ്രതി അപ്പുണ്ണിയുമായി പൊലീസ് നടത്തിയ തെളിവെടുപ്പിലാണു വാള് കിട്ടിയത്. പ്രതികള്‍ക്ക് ഒളിവിടം ഒരുക്കി നല്‍കിയതിന് അറസ്റ്റിലായ സനുവിന്റെ വീടിന്റെ പരിസരത്തായിരുന്നു വാള് കുഴിച്ചിട്ടിരുന്നത്. കൊലയ്ക്കുശേഷം ഇവിടെയെത്തി ആയുധം ഉപേക്ഷിച്ചെന്നായിരുന്നു അപ്പുണ്ണിയുടെ മൊഴി. നേരത്തെ അലിഭായിയും മറ്റൊരു കൂട്ടുപ്രതിയായ തന്‍സീറും ഉപയോഗിച്ച വാളുകള്‍ കണ്ടെടുത്തിരുന്നു. ഇതോടെ കേസിലെ മുഴുവന്‍ ആയുധവും വീണ്ടെടുക്കാന്‍ പൊലീസിനു സാധിച്ചു.
കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്ത അപ്പുണ്ണി ചൊവ്വാഴ്ചയാണ് അറസ്റ്റിലായത്. കായംകുളത്തെ ബന്ധുവിന്റെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന അപ്പുണ്ണിയെ കഴിഞ്ഞ ദിവസം രാത്രിയിലാണ് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. രാജേഷ് വധത്തിന്റെ ആസൂത്രണം മുതലുളള എല്ലാകാര്യങ്ങളിലും പ്രധാനപങ്ക് വഹിച്ചയാളാണ് അപ്പുണ്ണി